ന്യൂഡെൽഹി : രാജ്യത്ത് എല്ലാ ട്രെയിൻ സർവീസുകളും ഉടൻ തന്നെ പുനഃരാരംഭിക്കുന്നതിന് പൂർണ സജ്‌ജമാകാൻ ഡിവിഷൻ ഓഫീസുകൾക്ക് നിർദേശം നൽകി റയിൽവേ മന്ത്രാലയം. അടുത്ത ഏപ്രിൽ 1ആം തീയതി മുതൽ എല്ലാ ട്രെയിൻ സർവീസുകളും പുനഃരാരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ഒരു വര്‍ഷമായി പ്രതിദിന ടൈംടെബിള്‍ പ്രകാരമുള്ള സര്‍വീസ് റെയില്‍വേ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇത് ഏപ്രില്‍ ഒന്നു മുതല്‍ പതിവു രീതിയിലേക്ക് പുനഃസ്‌ഥാപിക്കാനാണ് ഇപ്പോള്‍ റെയില്‍വേയുടെ തിരുമാനം.
കോവിഡിനെ തുടർന്ന് നിർത്തി വച്ച സർവീസുകൾ ഇനിയും പുനഃരാരംഭിക്കാൻ സാധിച്ചില്ലെങ്കിൽ സാമ്പത്തികമായും സാങ്കേതികമായും വലിയ നഷ്‌ടമാണ് ഉണ്ടാകാൻ പോകുന്നതെന്ന് റെയിൽവേ മന്ത്രാലയം വ്യക്‌തമാക്കി. രാജ്യത്ത് നിലവിൽ കോവിഡ് വ്യാപനത്തിൽ അയവ് ഉണ്ടായിട്ടുണ്ടെന്നും, അനുകൂല അവസ്‌ഥയിലേക്ക് കോവിഡ് സാഹചര്യം മാറിയത് കണക്കിലെടുത്താണ് ഇപ്പോൾ എല്ലാ സർവീസുകളും പുനഃരാരംഭിക്കാൻ തീരുമാനിച്ചതെന്നും റെയിൽവേ അറിയിച്ചു.
ഡിവിഷൻ ഓഫീസുകൾക്ക് പൂർണ സജ്‌ജമാകാനുള്ള നിർദേശം നൽകിയതിനൊപ്പം തന്നെ അന്തിമ അനുമതിക്കായുള്ള അപേക്ഷ ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിക്കുകയും ചെയ്‌തു. നിലവിൽ 65 ശതമാനം ട്രെയിനുകളാണ് രാജ്യത്ത് സ്‌പെഷ്യൽ സർവീസ് നടത്തുന്നത്. കേരളം, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്‌ഥാനങ്ങളിലാണ് നിലവിൽ കോവിഡ് വ്യാപനം ഉയർന്നു നിൽക്കുന്നത്. ഈ സംസ്‌ഥാനങ്ങളിൽ ഉൾപ്പടെ ഏപ്രിൽ 1 മുതൽ പാസഞ്ചർ അടക്കമുള്ള എല്ലാ സർവീസുകളും പുനഃരാരംഭിക്കാനാണ് റെയിൽവേയുടെ തീരുമാനം.
Read also : എംഎൽഎ സ്‌ഥാനം രാജിവെക്കില്ല; മാണി സി കാപ്പൻ