മലപ്പുറം: ദുരന്ത കാലത്ത് ജനങ്ങളെ പട്ടിണിയില്ലാതെ നോക്കിയ സർക്കാരിനുള്ള പിന്തുണ തദ്ദേശ തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ. രാവിലെ അറസ്‌റ്റ്, ഉച്ചക്ക് അറസ്‌റ്റ്, എന്തൊക്കെ ആയിരുന്നു! എന്നിട്ടിപ്പോ എന്തായി? മന്ത്രി ചോദിക്കുന്നു. പ്രതിപക്ഷവും മാദ്ധ്യമങ്ങളും ആരോപിച്ചത് പച്ചക്കള്ളം ആയിരുന്നത് കൊണ്ടാണ് താൻ ഇപ്പോഴും ജനങ്ങൾക്ക് മുന്നിൽ നിൽക്കുന്നതെന്നും മന്ത്രി പറഞ്ഞു.
എൻഫോഴ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷിച്ചിട്ടും തനിക്കെതിരെ ഒരു തെളിവും കിട്ടിയില്ല. യുഡിഎഫ് ഇടതുപക്ഷത്തിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്‌ഥാന രഹിതമാണ്. സിഎം രവീന്ദ്രൻ വിഷയത്തിലും മന്ത്രി പ്രതികരിച്ചു. രവീന്ദ്രൻ കോവിഡാനന്തര ചികിൽസയിൽ ആണെന്നും അന്വേഷണ ഏജൻസികൾക്ക് മുന്നിൽ ഒളിച്ചു കളിക്കുകയാണെന്ന ആരോപണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങൾ മാറിയാൽ രവീന്ദ്രൻ ഇഡിക്ക് മുന്നിൽ ഹാജരാക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.
Also Read: തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തരംഗമുണ്ടാകും; കോടിയേരി
തദ്ദേശ തിരഞ്ഞെടുപ്പിലെ ഉയർന്ന പോളിംഗ് ശതമാനം എൽഡിഎഫിനുള്ള പിന്തുണയാണെന്ന് ജലീൽ പറയുന്നു. സാധാരണയായി വോട്ട് ചെയ്യാത്തവർ പോലും സർക്കാരിന് പിന്തുണയുമായി എത്തുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മലപ്പുറം വളാഞ്ചേരിയിലെ കുറ്റിപ്പുറം ബ്ളോക്ക് പഞ്ചായത്ത് ഓഫീസിൽ കുടുംബ സമേതം വോട്ട് ചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം.