തൊടുപുഴ: വഞ്ചനാക്കേസിൽ നടൻ ബാബുരാജ് അറസ്‌റ്റിൽ. കോതമംഗലം സ്വദേശി അരുൺ കുമാർ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് അടിമാലി പോലീസ് ബാബുരാജിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതി നിർദ്ദേശ പ്രകാരം ബാബുരാജ് സ്‌റ്റേഷനിൽ ഹാജരാവുകയായിരുന്നു. റവന്യൂ നടപടി നേരിടുന്ന കല്ലാറിലെ റിസോർട് പാട്ടത്തിന് നൽകി പണം തട്ടിയെന്നാണ് ബാബുരാജിനെതിരെയുള്ള കേസ്.
ബാബുരാജിന്റെ ഉടമസ്‌ഥതയിൽ ഉള്ള റിസോർട്ട് 2020 ജനുവരിയിൽ, കോതമംഗലം സ്വദേശി അരുൺ കുമാറിന് പാട്ടത്തിന് നൽകിയിരുന്നു. കരുതൽ ധനമായി ബാബുരാജ് 40 ലക്ഷം രൂപ വാങ്ങി. എന്നാൽ, റിസോർട്ടിരിക്കുന്ന സ്‌ഥലത്തിന്റെ പട്ടയം സാധുവല്ലാത്തതിനാൽ അരുൺ കുമാറിന് സ്‌ഥാപന ലൈസൻസ് ലഭിക്കാതെ വന്നു.
ഇതോടെ, കരുതൽ ധനമായി നൽകിയ 40 ലക്ഷം രൂപ മടക്കി തരണമെന്ന് പറഞ്ഞിട്ടും ബാബുരാജ് നൽകിയിരുന്നില്ലെന്നാണ് അരുൺ കുമാർ ആരോപിക്കുന്നത്. ഇതിനെതിരെയാണ് പരാതി ഉയർന്നത്. കേസിൽ ബാബുരാജിന് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകുകയും ചോദ്യം ചെയ്യലിന് സ്‌റ്റേഷനിൽ ഹാജരാവാൻ നിർദ്ദേശിക്കുകയുമായിരുന്നു.
Most Read: സംസ്‌ഥാന ബജറ്റിനെതിരെ വ്യാപക പ്രതിഷേധം; നികുതി ഇളവിന് സാധ്യത