കൊച്ചി: പീഡന ആരോപണത്തില്‍ താന്‍ നിരപരാധിയാണെന്ന് വ്‌ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍. ഫേസ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു ശ്രീകാന്തിന്റെ പ്രതികരണം. മീ ടൂ ആരോപണം മാദ്ധ്യമങ്ങള്‍ ഏറ്റെടുത്ത് ആഘോഷമാക്കുകയായിരുന്നു എന്നും ആരോപണത്തെ നിയമപരമായി നേരിടുമെന്നും ശ്രീകാന്ത് വെട്ടിയാര്‍ ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.
തനിക്കുമേല്‍ ആരോപിക്കപ്പെട്ട കുറ്റം നിയമപരമായി നേരിടുകയാണെന്നും കോടതിയാണ് ശരിയും തെറ്റും വിധിക്കേണ്ടതെന്നും ശ്രീകാന്ത് പറഞ്ഞു. എതിര്‍കക്ഷിക്ക് കിട്ടുന്ന ഭൂരിപക്ഷ പിന്തുണയോ കേസില്‍ നിന്ന് ഊരിപ്പോരാനുള്ള സാമ്പത്തിക ശേഷിയോ തനിക്കില്ലെന്നും നീതിന്യായ വ്യവസ്‌ഥയില്‍ വിശ്വാസമുണ്ടെന്നും ശ്രീകാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം:
‘പെണ്‍കുട്ടി എന്റെ പേരില്‍ കുറ്റം ആരോപിച്ചു. അത് മാത്രമാണ് എല്ലാവര്‍ക്കും അറിയാവുന്നത്. ആ ആരോപണത്തെ ഏറ്റെടുത്ത് മാധ്യമങ്ങള്‍ ആഘോഷവുമാക്കി. സത്യം എന്താണെന്ന് നിങ്ങളില്‍ ഒരാള്‍ക്ക് പോലും അറിയില്ല. സോഷ്യല്‍ മീഡിയയിലെ പോസ്‌റ്റുകള്‍ നോക്കി വിധി പറയുന്ന ഭൂരിപക്ഷത്തോട് എന്റെ ഭാഗം പറഞ്ഞാല്‍ ആരാണ് വിശ്വാസത്തിലെടുക്കുക.
എനിക്കുമേല്‍ ആരോപിക്കപ്പെട്ട കുറ്റം നിയമപരമായി നേരിടുകയാണ്. കോടതിയാണ് ശരിയും തെറ്റും വിധിക്കേണ്ടത്. കോടതി മുഖേന സത്യവും നിങ്ങള്‍ അറിയും. ഏതെങ്കിലും വിധേന കേസില്‍ നിന്ന് ഊരി പോരാനുള്ള സാമ്പത്തിക ശേഷിയോ, പിടിപാടോ എനിക്കില്ല. എതിര്‍ കക്ഷിക്ക് കിട്ടുന്ന ഭൂരിപക്ഷ സപ്പോര്‍ട്ടും എനിക്കില്ല. അതിനാല്‍ ഞാന്‍ കേസ് അട്ടിമറിക്കും എന്നൊരു ചിന്തയും വേണ്ട.
നിയമം സത്യസന്ധമായി തന്നെ മുന്നോട്ട് പോവും.
നീതി ന്യായ വ്യവസ്‌ഥയില്‍ എനിക്ക് വിശ്വാസമുണ്ട്. ബഹുമാനപ്പെട്ട കോടതിയുടെ വിധിക്ക് ശേഷം ഇതിനെപ്പറ്റി സംസാരിക്കാം. ആള്‍ക്കൂട്ട ആക്രമണങ്ങളും, തെറിവിളികളും തുടര്‍ന്നുകൊള്ളുക. കമന്റ് ബോക്‌സ് ഓഫ് ചെയ്‌തിടില്ല. ഓരോരുത്തര്‍ക്കും സംതൃപ്‌തിവരുംവരെ ആക്രമിച്ചുകൊള്ളുക’, ശ്രീകാന്ത് കുറിച്ചു.
യൂട്യൂബ് വ്ളോഗിങ്ങിലൂടെയും ട്രോള്‍ വീഡിയോകളിലൂടെയും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന ശ്രീകാന്ത് വെട്ടിയാറിനെതിരെ വിമന്‍ എഗേന്‍സ്‌റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ആദ്യമായി ബലാൽസംഗ ആരോപണം ഉന്നയിക്കപ്പെട്ടത്. പിന്നീട് ഇതേ പേജിലൂടെ മറ്റൊരാള്‍ കൂടി ശ്രീകാന്തിനെതിരെ മീ ടൂ ആരോപണവുമായി രംഗത്തെത്തിയിരുന്നു. അതേസമയം പീഡനാരോപണത്തില്‍ ശ്രീകാന്തിന് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
Most Read: മുൻ പ്രൊഫസറുടെ പരിപാടി വിലക്കി ഇൻഡോർ സ്‌റ്റേഡിയം; സർക്കാർ ഉത്തരവെന്ന് വിശദീകരണം