ന്യൂഡെൽഹി: ഇ-കോമേഴ്‌സ് ഭീമൻ ആമസോണിന്റെ ഹരജിയിൽ ഫ്യൂചർ റീട്ടെയിൽ ലിമിറ്റഡിന് തിരിച്ചടി. റിലയൻസ് ഇൻഡസ്‌ട്രീസ് ലിമിറ്റഡിന് 3.4 ബില്യൺ ഡോളർ ആസ്‌തി വിൽക്കുന്നതിനുള്ള ഫ്യൂചറിന്റെ റെഗുലേറ്ററി അംഗീകാരം സുപ്രീം കോടതി നിർത്തി വെച്ചു.
ഡെൽഹി ഹൈക്കോടതി പുറപ്പെടുവിച്ച സ്‌റ്റാറ്റസ് ക്വോ നിലനിർത്താനുള്ള ഉത്തരവിനെതിരെയാണ് ആമസോൺ ഹരജി നൽകിയത്. ജസ്‌റ്റിസുമാരായ ആർഎഫ് നരിമാൻ, ബിആർ ഗവായി എന്നിവരുടെ ബെഞ്ചാണ് വാദം കേൾക്കുന്നത്. ഫ്യൂചർ ഗ്രൂപ്പ് സിഇഒ കിഷോർ ബിയാനി അടക്കമുള്ളവർക്ക് സുപ്രീം കോടതി വിശദീകരണം തേടി നോട്ടീസ് അയച്ചിട്ടുണ്ട്.
മൂന്നാഴ്‌ചക്കകം മറുപടി നൽകണമെന്നാണ് ഉത്തരവ്. അതിന് ശേഷം ആമസോണിന്റെ ഹരജിയിൽ അഞ്ച് ആഴ്‌ചക്കകം വാദം കേൾക്കും. കഴിഞ്ഞ മാസമാണ് ആമസോൺ ഡെൽഹി ഹൈക്കോടതിയെ സമീപിച്ചത്. ഫ്യൂചർ റീടെയ്‌ൽ- റിലയൻസ് ഇടപാടുമായി മുന്നോട്ട് പോകരുതെന്ന സിങ്കപ്പൂർ അന്താരാഷ്‌ട്ര ആർബിട്രേഷൻ സെന്ററിന്റെ വിധി പാലിക്കാത്ത സാഹചര്യത്തിൽ ഫ്യൂചർ ഗ്രൂപ്പിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി.
എന്നാൽ, സ്‌റ്റാറ്റസ് ക്വോ നിലനിർത്താനാണ് ഡെൽഹി ഹൈക്കോടതി ഉത്തരവിട്ടത്. തുടർന്ന് ആമസോൺ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
Also Read: പുതുച്ചേരിയിൽ ‘വിശ്വാസം’ നേടാനാവാതെ കോൺഗ്രസ്; മന്ത്രിസഭ വീണു