ന്യൂഡെൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് എതിരെ കോടതിയെ സമീപിച്ച് ആമസോൺ. 2019ലെ ഫ്യൂച്ചർ ഗ്രൂപ്പ് ഇടപാടിനെ കുറിച്ചുള്ള ഇഡി അന്വേഷണത്തിന് എതിരെയാണ് ആമസോൺ കോടതിയെ സമീപിച്ചിരിക്കുന്നത്. രണ്ട് വർഷങ്ങൾക്ക് മുൻപ് ഫ്യൂച്ചർ ഗ്രൂപ്പിൽ ആമസോൺ നടത്തിയ 200 ദശലക്ഷം ഡോളറിന്റെ നിക്ഷേപത്തെ കുറിച്ച് കഴിഞ്ഞ നാല് മാസമായി ഇഡിയുടെ അന്വേഷണം നടക്കുകയാണ്.
ഇടപാടിൽ വിദേശ നിക്ഷേപ ചട്ടങ്ങൾ ലംഘിക്കപ്പെട്ടെന്ന പരാതിയിലാണ് അന്വേഷണം. വിഷയവുമായി ഒരു ബന്ധവുമില്ലാത്ത അന്വേഷണങ്ങളാണ് ഇഡി നടത്തുന്നതെന്നാണ് ഡെൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിൽ ആമസോൺ ആരോപിക്കുന്നത്. ഫ്യൂച്ചർ ഗ്രൂപ്പ് ഇടപാടുമായി ഒരു ബന്ധവുമില്ലാത്ത കമ്പനിയുടെ നിർണായക വിവരങ്ങളാണ് ഇഡി അന്വേഷണത്തിന്റെ ഭാഗമായി ചോദിക്കുന്നത്.
കമ്പനിയുടെ ഇന്ത്യയിലെ മേധാവി ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്‌ഥരെ വിളിച്ചുവരുത്തി അപമാനിക്കുന്ന നിലപാടാണ് ഇഡി സ്വീകരിക്കുന്നതെന്നും ആമസോൺ കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ, വാർത്തയെ കുറിച്ച് പ്രതികരിക്കാൻ ഇഡി അധികൃതരോ ആമസോണോ തയ്യാറായിട്ടില്ല. കേസ് വ്യാഴാഴ്‌ച പരിഗണിക്കുമെന്നാണ് സൂചന.
ആമസോൺ-ഫ്യൂച്ചർ ഗ്രൂപ്പ് ഇടപാട് തുടക്കം മുതൽ തന്നെ വിവാദങ്ങൾക്കും കോടതി നടപടികൾക്കും കാരണമായിരുന്നു. കഴിഞ്ഞയാഴ്‌ച ഈ ഇടപാട് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) സസ്‌പെൻഡ് ചെയ്‌തിരുന്നു. റെഗുലേറ്ററി അനുമതി തേടുമ്പോൾ വിവരങ്ങൾ മറച്ചുവെച്ചുവെന്ന പരാതികൾ പരിശോധിച്ച ശേഷമായിരുന്നു നടപടി.
Read Also: നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് യുപിയിലേക്ക് ഫണ്ടൊഴുക്കി കേന്ദ്രം