വാഷിങ്ടൺ: ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങി സാങ്കേതികവിദ്യാ രംഗത്തെ മുൻനിര സ്‌ഥാപനങ്ങളിൽ ഒന്നായ ആമസോൺ. 18,000 ജീവനക്കാരെ പിരിച്ചുവിടാനാണ് ആമസോൺ തീരുമാനിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് കൂട്ടിപിരിച്ചുവിടലെന്ന് ആമസോൺ സിഇഒ ആൻഡി ജസി പറഞ്ഞു.
ആമസോൺ സ്‌റ്റോർ ജീവനക്കാരെയാണ് കൂട്ടപിരിച്ചുവിടൽ പ്രധാനമായും ബാധിക്കുക എന്നാണ് റിപ്പോർട്. പിരിച്ചുവിടാനിരിക്കുന്ന ജീവനക്കാർക്ക് ജനുവരി 18 മുതൽ നിർദ്ദേശം നൽകുമെന്നും സിഇഒ അറിയിച്ചു. കമ്പനിയുടെ കോർപറേറ്റ് ജീവനക്കാരിൽ ആറ് ശതമാനം പേരെയാണ് ഒറ്റയടിക്ക് പിരിച്ചുവിടുന്നത്. കമ്പനിക്ക് 300,000ത്തോളം കോർപറേറ്റ് ജീവനക്കാരാണുള്ളത്.
ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം നവംബറിൽ 10,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ആമസോൺ അറിയിച്ചിരുന്നു. ഇപ്പോൾ വീണ്ടും പിരിച്ചുവിടൽ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് കമ്പനി. പിരിച്ചുവിടുന്ന ജീവനക്കാർക്ക് മറ്റ് പ്‌ളേസ്‌മെന്റുകൾ ഉറപ്പാക്കുമെന്ന് ഉൾപ്പടെ ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്.
പിരിച്ചുവിടൽ ആളുകൾക്ക് പ്രയാസമാണെന്ന് കമ്പനി നേതൃത്വം മനസ്സിലാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തീരുമാനത്തെ കുറച്ചുകാണില്ലെന്ന് ആമസോൺ സിഇഒ ആൻഡി ജസി പറഞ്ഞു. പിരിച്ചുവിടുന്നവർക്ക് പണവും, ആരോഗ്യ ഇൻഷുറൻസും, പുറത്ത് ജോലി കണ്ടുപിടിക്കാനുള്ള സഹായം ഉൾപ്പടെ കമ്പനി വാഗ്‌ദാനം ചെയ്യുമെന്നും സിഇഒ അറിയിച്ചു.
Most Read: പുതിയ നീക്കവുമായി ട്വിറ്റർ; രാഷ്‌ട്രീയ പരസ്യങ്ങൾക്കുള്ള നിരോധനം ഒഴിവാക്കും