കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജിക്ക് നേരെ ത്രിപുരയിൽ വച്ചുണ്ടായ ആക്രമണത്തിന് പിന്നിൽ ആഭ്യന്തര മന്ത്രി അമിത് ഷായാണെന്ന് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. “ത്രിപുര, അസം, ഉത്തർപ്രദേശ് തുടങ്ങി അവർ അധികാരത്തിൽ ഇരിക്കുന്നിടത്തെല്ലാം ബിജെപി ഒരു അരാജക സർക്കാർ നടത്തുകയാണ്. ത്രിപുരയിൽ അഭിഷേകിനും ഞങ്ങളുടെ പാർടി പ്രവർത്തകർക്കും എതിരായ ആക്രമണത്തെ ഞങ്ങൾ അപലപിക്കുന്നു,”- പരിക്കേറ്റ് എസ്‌എസ്‌കെഎം ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന തൃണമൂൽ പ്രവർത്തകരെ കണ്ട ശേഷം മമത പറഞ്ഞു.
“ആക്രമിക്കപ്പെട്ട സുദീപും ജയയും ത്രിപുരയിലേക്ക് പോയ വിദ്യാർഥികളാണ്, അവരുടെ തല അക്രമികൾ അടിച്ചുപൊട്ടിച്ചു . പോലീസ് നോക്കിനിൽക്കെ ആണ് ഇതെല്ലാം സംഭവിച്ചത്. പരിക്കേറ്റവർക്ക് വൈദ്യസഹായം ലഭ്യമാക്കാത്തത് അൽഭുതപ്പെടുത്തി. ഒരു ഗ്ളാസ് വെള്ളം പോലും കൊടുത്തില്ല, ”- മമത പറഞ്ഞു.
“കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സജീവ പിന്തുണയില്ലാതെ ഇത്തരം ആക്രമണങ്ങൾ സാധ്യമാകില്ല. ത്രിപുര പോലീസ് നിശബ്‌ദ കാഴ്‌ചക്കാരായി നിന്ന ഈ ആക്രമണങ്ങൾക്ക് പിന്നിൽ അദ്ദേഹമാണ്. അത്തരം ആക്രമണങ്ങൾക്ക് ഉത്തരവിടാനുള്ള ധൈര്യം ത്രിപുര മുഖ്യമന്ത്രിക്ക് ഇല്ല,”- മമത ആരോപിച്ചു.
ഓഗസ്‌റ്റ് രണ്ടിന് അഭിഷേകിന്റെ ത്രിപുര സന്ദർശനത്തിനിടെയാണ് സംഭവം. ബിജെപി പതാക ഏന്തിയ ഒരു പറ്റം ആളുകൾ അഭിഷേക് ബാനർജിയുടെ വാഹനവ്യൂഹത്തെ കുറുവടികൾ കൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് തൃണമൂൽ ആരോപിക്കുന്നു. 2023ൽ നടക്കുന്ന ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്‌ഥാനത്ത് കാലുറപ്പിക്കാനുള്ള ശ്രമത്തിലാണ് തൃണമൂൽ. ഇതിന്റെ ഭാഗമായിരുന്നു എംപി അഭിഷേക് ബാനർജിയുടെ സന്ദർശനം.
West Bengal CM Mamata Banerjee visits SSKM Hospital in Kolkata to meet TMC workers who were injured in Tripura yesterday. pic.twitter.com/en1O0Xs9ZO
— ANI (@ANI) August 9, 2021
Most Read: പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിയിലും ഡ്രോൺ സാന്നിധ്യം; സ്‍ഫോടക വസ്‌തുക്കളും കണ്ടെടുത്തു