തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്‌തീധരന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു. കേരളത്തെ മൊത്തക്കച്ചവടം ചെയ്യുന്ന പിണറായിയുടെ മലപോലെയുള്ള അനധികൃത ഇടപാടുകളുടെ ഒരറ്റം മാത്രമാണീ വെളിപ്പെടുത്തലെന്നും സുധാകരൻ ആരോപിച്ചു.
പിണറായി വിജയൻ എറണാകുളത്തെ ദേശാഭിമാനി ഓഫീസിൽ വെച്ച് 2.35 കോടി രൂപ കൈതോലപ്പായയിൽ ചുരുട്ടിക്കെട്ടി ഇരുട്ടിന്റെ മറവിൽ കാറിൽ കൊണ്ടുപോയെന്നതും, പിണറായിയുടെ വലംകൈ ആയിട്ടുള്ള ഭൂമാഫിയ 1500 ഏക്കർ സ്വന്തമാക്കിയെന്നുമുള്ള മാദ്ധ്യമ പ്രവർത്തകയുടെ വെളിപ്പെടുത്തലും അടിയന്തിരമായി അന്വേഷിക്കണമെന്ന് കെ സുധാകരൻ വാർത്താ കുറിപ്പിൽ അറിയിച്ചു.
വ്യാജ പരാതികളുടെ അടിസ്‌ഥാനത്തിൽ തനിക്കും പ്രതിപക്ഷ നേതാവിനും മാദ്ധ്യമ പ്രവർത്തകർക്കുമെതിരെ ഉടനടി കേസെടുക്കുന്ന കേരള പോലീസിന് ജി ശക്‌തീധരന്റെ ആധികാരികമായ വെളിപ്പെടുത്തൽ അവഗണിക്കാനാവില്ല. ദേശാഭിമാനിയുടെ ഉന്നത പദവിയിലിരുന്നപ്പോൾ, കൊച്ചിയിലെ ഓഫീസിൽ നടന്ന കാര്യമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ആ പണം അദ്ദേഹം കൂടി എണ്ണി ചിട്ടപ്പെടുത്തുകയും അത് പൊതിഞ്ഞു കൊണ്ടുപോകാൻ കൈതോലപ്പായ വാങ്ങികൊണ്ടുവരികയും ചെയ്‌തു.
ഇന്നോവ കാറിന്റെ ഡിക്കിയിൽ ആ പണം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയപ്പോൾ ഇപ്പോഴത്തെ ഒരു മന്ത്രിയും കൂടെയുണ്ടായിരുന്നു. ഇത്രയും കൃത്യമായ വിശദാംശങ്ങളോട് കൂടിയ ഒരു വെളിപ്പെടുത്തൽ കേരള രാഷ്‌ട്രീയത്തിൽ ഉണ്ടായിട്ടില്ല. ആ പണം ഇരുട്ടിൽ അപ്രത്യക്ഷമായെന്ന് ശക്‌തീധരന്റെ വെളിപ്പെടുത്തലിൽ ഉണ്ടെന്നും സുധാകരൻ പറഞ്ഞു. ഇത്തരത്തിൽ നിരവധി സംഭവങ്ങൾ ഉണ്ടെന്നും, പാർട്ടിക്ക് ലഭിക്കേണ്ടിയിരുന്ന ഈ പണമെല്ലാം എവിടെപ്പോയി എന്നത് പാർട്ടിക്ക് പോലും അറിയാത്ത വലിയൊരു ചോദ്യചിഹ്‌നമാണെന്നും ശക്‌തിധരൻ പറഞ്ഞതായും സുധാകരൻ ചൂണ്ടിക്കാട്ടി.
വിഎസ് അച്യുതാനന്ദൻ വെറുക്കപ്പെട്ടവനായി മുദ്രകുത്തിയ പിണറായിയുടെ വലംകൈ ഫാരിസ് അബൂബക്കർ, ശോഭ ഡെവലപ്പേഴ്‌സ് എന്നിവരുമായി ചേർന്ന് 1500 കോടിയുടെ റിയൽ എസ്‌റ്റേറ്റ് ഇടപാട് നടത്തിയിട്ടുണ്ടെന്ന വിവരം ബെംഗളൂർ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഒരു മാദ്ധ്യമ പ്രവർത്തക പുറത്തുകൊണ്ടുവന്നിട്ടുണ്ട്. രേഖകൾ സഹിതമാണ് വിവരം പുറത്തുവന്നത്. കേരളത്തെ കൊള്ളയടിച്ച ഈ ഇടപാടും അന്വേഷണ വിധേയമാക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.
Most Read: 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ്; ഒക്‌ടോബർ 5 മുതൽ- ആദ്യ മൽസരം അഹമ്മദാബാദിൽ