തിരുവനന്തപുരം: ട്രാന്‍സ്‌ജെൻഡര്‍ ആക്‌ടിവിസ്‌റ്റ് അനന്യ കുമാരി അലക്‌സിന്റെ (28) ആത്‍മഹത്യയുമായി ബന്ധപ്പെട്ട് അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യ മന്ത്രി വീണ ജോർജിന്റെ നിർദ്ദേശം. ആരോഗ്യ വകുപ്പ് ഡയറക്‌ടർക്കാണ് അന്വേഷണ ചുമതല. ലിംഗമാറ്റ ശസ്‍ത്രക്രിയകളുമായി ബന്ധപ്പെട്ട വിഷയങ്ങളെപ്പറ്റി പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു
അനന്യ കുമാരിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ട്രാന്‍സ്‌ജെൻഡര്‍ സംഘടനയും പരാതി നല്‍കിയിരുന്നു. കൊല്ലം സ്വദേശിയായ അനന്യ കുമാരി അലക്‌സിനെ കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ഫ്‌ളാറ്റിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
കൊച്ചിയിലെ റിനൈ മെഡിസിറ്റിയിൽ വെച്ച് തനിക്ക് നടത്തിയ ലിംഗമാറ്റ ശസ്‍ത്രക്രിയ പരാജയമായിരുന്നു എന്നും അതിന്റെ കഷ്‌ടതകൾ ഏറെയാണെന്നും കഴിഞ്ഞ ദിവസം അനന്യ വെളിപ്പെടുത്തിയിരുന്നു. ചികിൽസാ രേഖകൾ പോലും കൈമാറാതെ തന്റെ തുടർ ചികിൽസ നിഷേധിക്കുകയാണെന്നും അനന്യ പരാതി ഉന്നയിച്ചിരുന്നു.
അതേസമയം അനന്യ കുമാരിയെ റിനൈ മെഡിസിറ്റി ആശുപത്രി ജീവനക്കാർ മർദ്ദിച്ചിരുന്നവെന്ന് അച്ഛൻ അലക്‌സാണ്ടർ പറഞ്ഞു. ഡോക്‌ടറുടെ സേവനം പല സമയത്തും ലഭ്യമായിരുന്നില്ലെന്നും അമിത പണം ഈടാക്കിയിട്ടും മെച്ചപ്പെട്ട ചികിൽസയല്ല മകൾക്ക് ആശുപത്രിയിൽ നിന്ന് ലഭിച്ചതെന്നും അലക്‌സാണ്ടർ വെളിപ്പെടുത്തി.
അതേസമയം പോലീസ് അനന്യ കുമാരിയുടെ മരണത്തില്‍ ആരോപണ വിധേയനായ ഡോക്‌ടറുടെ മൊഴിയെടുക്കും. ഇന്ന് ഉച്ചയ്‌ക്ക് ശേഷം കളമശേരി മെഡിക്കല്‍ കോളേജില്‍ അനന്യയുടെ മൃതദേഹം എത്തിച്ച് പോസ്‌റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കും. പോസ്‌റ്റ്മോര്‍ട്ടത്തിന് ശേഷം അനന്യയുടെ ശരീരത്തില്‍ ശസ്‍ത്രക്രിയ പിഴച്ചതു മൂലം ഉണ്ടായ പ്രശ്‌നങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കും. ഇതിനു ശേഷമായിരിക്കും സംഭവത്തിൽ പോലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കുക.
സംസ്‌ഥാനത്തെ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ റേഡിയോ ജോക്കിയും കേരളാ നിയമസഭയിലേക്ക് മൽസരിക്കാന്‍ ആദ്യമായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുമായിരുന്നു മരണപ്പെട്ട അനന്യ കുമാരി അലക്‌സ്.
Most Read: കൊല്ലത്ത് വീണ്ടും സ്‍ത്രീധന പീഡനം; നവവധുവിനെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി