തിരുവനന്തപുരം : തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ് യുവതി അനന്യ കുമാരിയുടെ മരണവുമായി ബന്ധപ്പെട്ട് ശസ്‍ത്രക്രിയ നടത്തിയ ഡോക്‌ടറുടെ മൊഴി ഇന്നെടുക്കും. ഒരു വർഷത്തിന് മുൻപ് അനന്യയുടെ ലിംഗമാറ്റ ശസ്‍ത്രക്രിയ നടത്തിയ റെനെ മെഡിസിറ്റിയിലെ ഡോക്‌ടർ അർജുൻ അശോകിന്റെ മൊഴിയാണ് ഇന്ന് അന്വേഷണ സംഘം രേഖപ്പെടുത്തുക.
ലിംഗമാറ്റ ശസ്‍ത്രക്രിയയിൽ പിഴവ് സംഭവിച്ചുവെന്ന ആരോപണം അനന്യ തന്റെ മരണത്തിന് മുൻപ് ഉയർത്തിയിരുന്നു. എന്നാൽ അധികൃതർ അന്ന് ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നില്ല. തുടർന്നാണ് അനന്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അനന്യയുടെ പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലും ലിംഗമാറ്റ ശസ്‍ത്രക്രിയ വിജയകരമല്ലെന്നാണ് സൂചിപ്പിക്കുന്നത്. സ്വകാര്യഭാഗങ്ങളിൽ ഇപ്പോഴും ഉണങ്ങാത്ത മുറിവുകൾ ഉണ്ടെന്ന് റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നുണ്ട്.
ലിംഗമാറ്റ ശസ്‍ത്രക്രിയയിൽ പിഴവ് സംഭവിച്ചിട്ടുണ്ടെന്നും, ഇത് പരിശോധനക്ക് വിധേയമാക്കണമെന്നും അനന്യയുടെ സുഹൃത്തുക്കൾ പോലീസിന് നൽകിയ പരാതിയിൽ വ്യക്‌തമാക്കുന്നുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് എറണാകുളത്തെ ഇടപ്പള്ളിയിലുള്ള ഫ്ളാറ്റിൽ അനന്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ റേഡിയോ ജോക്കിയായിരുന്ന അനന്യ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറത്തെ വേങ്ങരയില്‍ നിന്ന് മൽസരിക്കാൻ ഒരുങ്ങിയെങ്കിലും പിന്നീട് പിൻമാറുകയായിരുന്നു.
Read also : ഫോൺവിളി വിവാദം; എൻസിപി ഇന്ന് യോഗം ചേരും