തിരുവനന്തപുരം : ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയ ട്രാൻസ്‌ജെൻഡർ യുവതി അനന്യയുടെ മരണത്തിൽ സ്വമേധയാ അന്വേഷണം പ്രഖ്യാപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ). ഡോക്‌ടർ റോയി എബ്രഹാം കള്ളുവേലില്‍ അധ്യക്ഷനായ നാലംഗ സമിതിയാണ് അന്വേഷണം നടത്തുന്നത്. സമിതിയിൽ 2 സൈക്കാട്രിസ്‌റ്റുമാരും, ഒരു സീനിയർ പ്ളാസ്‌റ്റിക് സർജനും ഉൾപ്പെടുന്നുണ്ട്.
അനന്യയുടെ മരണത്തിൽ ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ ആശങ്ക കണക്കിലെടുത്താണ് ഇപ്പോൾ സ്വമേധയാ അന്വേഷണം നടത്താൻ ഐഎംഎ തീരുമാനിച്ചത്. ഒരു വർഷം മുൻപ് അനന്യ ലിംഗമാറ്റ ശസ്‍ത്രക്രിയക്ക് വിധേയയായിരുന്നു. തുടർന്ന് നിരവധി ശാരീരിക പ്രശ്‌നങ്ങൾ അനന്യ നേരിട്ടിരുന്നതായി നേരത്തെ തന്നെ വ്യക്‌തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് അധികൃതർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് എറണാകുളത്തെ ഇടപ്പള്ളിയിലുള്ള ഫ്ളാറ്റിൽ അനന്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പോസ്‌റ്റുമോർട്ടത്തിൽ സ്വകാര്യ ഭാഗങ്ങളിൽ ലിംഗമാറ്റ ശസ്‍ത്രക്രിയയുടെ ബാക്കിപത്രമായ ഉണങ്ങാത്ത മുറിവുകൾ കണ്ടെത്തിയിരുന്നു. അനന്യയുടെ മരണത്തിന് പിന്നാലെ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ട്രാൻസ്‌ജെൻഡർ സമൂഹം.
Read also : കൊടകര കേസ്; ബിജെപിക്കായി കടത്തിയത് 40 കോടിയുടെ കള്ളപ്പണം; സേലത്തും കവർച്ച; കുറ്റപത്രം