തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുന്നോടിയായി 40 കോടി രൂപയുടെ കള്ളപ്പണം ബിജെപി കേരളത്തിൽ എത്തിച്ചെന്ന് കൊടകര കേസിന്റെ കുറ്റപത്രം. ഇങ്ങനെ എത്തിച്ച പണം കൊടകരയിൽ മാത്രമല്ല സേലത്തും കവർച്ച ചെയ്യപ്പെട്ടു. സേലത്ത് നാലരക്കോടി രൂപയാണ് തട്ടിയെടുത്തത്.
2021 മാർച്ച് ഒന്നിനും മാർച്ച് 26നും മധ്യേയാണ് ബിജെപി കേരളത്തിലേക്ക് 40 കോടി രൂപ എത്തിച്ചത്. മാർച്ച് അഞ്ചിനും ഏപ്രിൽ അഞ്ചിനും ഇടയിൽ കേരളത്തിലെ ബിജെപി നേതാക്കൾക്ക് തുക കൈമാറി. ഹവാല ഏജന്റുമാർ വഴിയും കൊടകര കേസിലെ പരാതിക്കാരനായ ധർമരാജൻ മുഖേനയുമാണ് ഈ പണം എത്തിച്ചതെന്ന് കൊടകര കേസിന്റെ കുറ്റപത്രത്തിൽ പോലീസ് വ്യക്‌തമാക്കിയിട്ടുണ്ട്.
അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനും എൻഫോഴ്‌സ്‌മെന്റും ഇത് അന്വേഷിക്കണമെന്നും റിപ്പോർട്ടിൽ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റപത്രത്തിന്റെ പകർപ്പ് അന്വേഷണ ഏജൻസിക്ക് കൈമാറും. 40 കോടിയിൽ നാലരക്കോടി രൂപ സേലത്തും മൂന്നരക്കോടി രൂപ കൊടകരയിലുമാണ് നഷ്‌ടപ്പെട്ടത്. സേലത്തെ കവർച്ചയിൽ പരാതി നൽകിയിരുന്നില്ല. കൊടകരയിൽ പരാതി നൽകി.
അനധികൃതമായി കർണാടകയിൽ നിന്ന് കൊണ്ടുവന്ന പണമാണിതെന്ന് പോലീസ് കുറ്റപത്രത്തിൽ പറയുന്നു. സേലത്ത് നിന്ന് കേരളത്തിലേക്ക് പണം കൊണ്ടുവരുന്നതിനിടെ നാലരക്കോടി രൂപ ക്രിമിനൽ സംഘം തട്ടിയെടുത്തു. കൊടകരയിൽ അറസ്‌റ്റിലായ ചില പ്രതികളും ഈ കവർച്ചയിൽ പങ്കെടുത്തിരുന്നു. പണം നഷ്‌ടപ്പെട്ട വിവരം പരാതിപ്പെടാത്തതിനാൽ കേസെടുത്തില്ല. ക്രിമിനൽ സംഘം സേലത്ത് തട്ടിയെടുത്ത കാർ പിന്നീട് ഉപേക്ഷിക്കുകയാണ് ചെയ്‌തത്.
കൊങ്ങണാപുരം പോലീസ് ഈ കാർ കസ്‌റ്റഡിയിൽ എടുത്തിരുന്നു. കാറിന്റെ ഉടമയോട് ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ വന്നില്ല. ഇനി ഉടമ ഹാജരായാൽ വിശദമായി ചോദ്യം ചെയ്യുമെന്ന് തമിഴ്‌നാട് പോലീസ് അറിയിച്ചു. പ്രചാരണ ചെലവ് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞ മാനദണ്ഡങ്ങൾ ബിജെപി പാലിച്ചില്ലെന്ന ഗുരുതരമായ ആരോപണവും കൊടകര കേസിന്റെ കുറ്റപത്രത്തിലുണ്ട്.
Also Read: ഒറ്റദിവസം കൊണ്ട് നാലര ലക്ഷം പേർക്ക് വാക്‌സിൻ; കേന്ദ്രവാദം പൊളിച്ചടുക്കി കേരളത്തിന്റെ പുതിയ റെക്കോർഡ്