തൃശൂർ: സംസ്‌ഥാനത്ത് വീണ്ടും ടിടിഇക്ക് നേരെ ആക്രമണം. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട ജനശതാബ്‌ദി എക്‌സ്‌പ്രസ് ട്രെയിനിൽ ഇന്ന് രാവിലെയാണ് സംഭവം. ട്രെയിനുകളിൽ ഭിക്ഷാടനം നടത്തുന്നയാളാണ് ആക്രമിച്ചത്. തിരുവനന്തപുരം സ്‌റ്റേഷനിൽ നിന്ന് ട്രെയിൻ നീങ്ങിത്തുടങ്ങിയ ഉടനെയായിരുന്നു സംഭവം. ഇതിന് പിന്നാലെ അക്രമി ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടു.
ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്‌തതിന് പിഴ ചുമത്തിയ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തിയതിന്റെ ഞെട്ടൽ മാറും മുന്നേയാണ് മറ്റൊരു സംഭവവും ഉണ്ടായത്. ട്രെയിനിന്റെ വാതിൽക്കൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന ഭിക്ഷാകനോട് ടിടിഇ ആയ ജെയ്‌സൻ തോമസ് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടതാണ് പ്രോകോപനത്തിന് കാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
ടിടിഇയുടെ നിർദ്ദേശം പാലിക്കാൻ ഇയാൾ തയ്യാറായില്ല. മാത്രമല്ല, ടിടിഇയെ ആക്രമിക്കുകയും ചെയ്‌തു. ജയ്‌സന്റെ മുഖത്ത് മാന്തിയായിരുന്നു ആക്രമണം. തൊട്ടുപിന്നാലെ, നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്ന് ചാടി ഇയാൾ രക്ഷപ്പെടുകയും ചെയ്‌തു. ജയ്‌സന്റെ മുഖത്ത് ഇടത് കണ്ണിന് സമീപം ആക്രമിയുടെ നഖം കൊണ്ട് മുറിവുണ്ടാക്കി. ഇയാൾ ആശുപത്രിയിൽ ചികിൽസ തേടി.
”തിരുവനന്തപുരം- കണ്ണൂർ ജനശതാബ്‌ദിയിലായിരുന്നു ഇന്ന് ഡ്യൂട്ടി. ഇതിനിടെ തിരുവനന്തപുരം സ്‌റ്റേഷനിൽ വെച്ച് മുഷിഞ്ഞ മുണ്ടുടുത്ത് ഒരാൾ ട്രെയിനിൽ കയറി. 55-58 വയസ് പ്രായം തോന്നിക്കുന്ന ഒരാളാണ്. കയറിയ പാടെ അവിടെയുണ്ടായിരുന്ന കച്ചവടക്കാരനെ അയാൾ തള്ളിയിടാൻ ശ്രമിച്ചു. ഞാൻ ചോദിക്കാൻ ചെന്നപ്പോൾ അയാൾ അവിടെ തുപ്പി. തുടർന്ന് എന്നെ കൈകൊണ്ട് ഇടിക്കാൻ വന്നു. മാന്താൻ ശ്രമിച്ചപ്പോൾ ഞാൻ ഒഴിഞ്ഞുമാറി. പിന്നാലെ വീണ്ടും ആക്രമിച്ചപ്പോൾ എന്റെ മാസ്‌ക് കീറിപ്പോയി”- ടിടിഇ ജെയ്‌സൻ തോമസ് പറഞ്ഞു.
”ടിക്കറ്റ് ഇല്ലാതെയായിരുന്നു ഇയാളുടെ യാത്ര. ഇത് ചോദിച്ചപ്പോഴായിരുന്നു ആക്രമണം. കണ്ണിന് താഴെ അയാളുടെ നഖം കൊണ്ടാണ് മുറിവ് ഉണ്ടായത്. ചെയിൻ വലിച്ചു ട്രെയിൻ നിർത്തിയതിന് ശേഷം ഗാർഡ് വന്നു ഫസ്‌റ്റ് എയ്‌ഡ് തന്നു. മുറിവ് ആഴമില്ലാത്തതിനാൽ ഞാൻ ഡ്യൂട്ടി യാത്ര തുടർന്നു”- ടിടിഇ പറഞ്ഞു.
Most Read| ഗ്യാൻവാപി മസ്‌ജിദ്; ഹിന്ദുക്കൾക്ക് പൂജ തുടരാമെന്ന് സുപ്രീം കോടതി