കൊച്ചി: തിരുവനന്തപുരം- കണ്ണൂർ ജനശതാബ്‌ദി എക്‌സ്‌പ്രസ് ട്രെയിനിൽ ടിടിഇയെ യാത്രക്കാരൻ ആക്രമിച്ച സംഭവത്തിൽ കേസെടുത്ത് റെയിൽവേ പോലീസ്. ടിടിഇ ജെയ്‌സൻ തോമസിന്റെ പരാതിയിൽ എറണാകുളം റെയിൽവേ പൊലീസാണ് കേസെടുത്തത്. സംഭവം നടന്നത് തിരുവനന്തപുരത്ത് ആയതിനാൽ കേസ് ഉടൻ തിരുവനന്തപുരം റെയിൽവേ പോലീസിന് കൈമാറും.
ശാരീരികമായി കൈയ്യേറ്റം ചെയ്‌തതിനും ജോലി തടസപ്പെടുത്താൻ ശ്രമിച്ചതിനുമാണ് കേസ്. 55 വയസ് തോന്നിക്കുന്ന ഭിക്ഷക്കാരനാണ് പ്രതിയെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട ജനശതാബ്‌ദി എക്‌സ്‌പ്രസ് ട്രെയിനിൽ ഇന്ന് രാവിലെയാണ് സംഭവം.
ട്രെയിനുകളിൽ ഭിക്ഷാടനം നടത്തുന്നയാളാണ് ആക്രമിച്ചത്. തിരുവനന്തപുരം സ്‌റ്റേഷനിൽ നിന്ന് ട്രെയിൻ നീങ്ങിത്തുടങ്ങിയ ഉടനെയായിരുന്നു സംഭവം. ഇതിന് പിന്നാലെ അക്രമി ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടു. ട്രെയിനിന്റെ വാതിൽക്കൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന ഭിക്ഷാകനോട് ടിടിഇ ആയ ജെയ്‌സൻ തോമസ് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടതാണ് പ്രോകോപനത്തിന് കാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
ടിടിഇയുടെ നിർദ്ദേശം പാലിക്കാൻ ഇയാൾ തയ്യാറായില്ല. മാത്രമല്ല, ടിടിഇയെ ആക്രമിക്കുകയും ചെയ്‌തു. ജയ്‌സന്റെ മുഖത്ത് മാന്തിയായിരുന്നു ആക്രമണം. തൊട്ടുപിന്നാലെ, നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്ന് ചാടി ഇയാൾ രക്ഷപ്പെടുകയും ചെയ്‌തു. ജയ്‌സന്റെ മുഖത്ത് ഇടത് കണ്ണിന് സമീപം ആക്രമിയുടെ നഖം കൊണ്ട് മുറിവുണ്ടാക്കി. ഇയാൾ ആശുപത്രിയിൽ ചികിൽസ തേടി.
Most Read| ‘ദി കേരള സ്‌റ്റോറി’ സംപ്രേഷണം ഇന്ന് ദൂരദർശനിൽ; എതിർപ്പും ശക്‌തം