തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ ഇളവുകൾ അനുവദിച്ചതോടെ ആരോഗ്യ സർവകലാശാലക്ക് കീഴിലുള്ള വിവിധ കോഴ്‌സുകളുടെ പരീക്ഷ പുനഃരാരംഭിക്കാൻ തീരുമാനമായി. ഇതേ തുടർന്ന് പരീക്ഷക്ക് എത്തുന്ന എല്ലാ വിദ്യാർഥികളും ആന്റിജൻ ടെസ്‌റ്റ് നടത്തണമെന്ന് സർവകലാശാല അധികൃതർ കർശന നിർദ്ദേശം നൽകി. ആന്റിജൻ ടെസ്‌റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ വിദ്യാർഥികൾക്ക് പരീക്ഷാ ഹാളിൽ പ്രവേശനം നൽകുകയുള്ളൂ.
രോഗ വ്യാപനവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കിടയിലും രക്ഷിതാക്കൾക്കിടയിലും നിലനിൽക്കുന്ന ആശങ്കകൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് ആന്റിജൻ ടെസ്‌റ്റ് നിർബന്ധമാക്കിയതെന്ന് സർവകലാശാല വൈസ് ചാൻസിലർ ഡോക്‌ടർ കെ മോഹനൻ വ്യക്‌തമാക്കി. അതിനാൽ തന്നെ കർശനമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും പരീക്ഷകൾ നടത്തുകയെന്നും അദ്ദേഹം വ്യക്‌തമാക്കി.
നിലവിൽ രോഗലക്ഷണങ്ങൾ ഉള്ളവരുടെ ആന്റിജൻ ടെസ്‌റ്റ് നെഗറ്റീവ് ആണെങ്കിൽ ആർടിപിസിആർ പരിശോധന നടത്തേണ്ടി വരും. തുടർന്ന് ഫലം നെഗറ്റീവ് ആയാൽ മാത്രമേ പരീക്ഷാ ഹാളിൽ പ്രവേശനം നൽകുകയുള്ളൂ. കൂടാതെ ഹോസ്‌റ്റലുകളിൽ താമസിക്കുന്ന വിദ്യാർഥികൾ അവിടെ എത്തുന്നതിന് മുൻപ് ആന്റിജൻ ടെസ്‌റ്റ് നടത്തിയിരിക്കണം. പരീക്ഷകൾക്കിടയിൽ വിദ്യാർഥികൾക്ക് രോഗലക്ഷണങ്ങൾ പ്രകടമായാൽ ആർടിപിസിആർ പരിശോധന നടത്തണമെന്നും നിർദ്ദേശങ്ങളിൽ വ്യക്‌തമാക്കുന്നുണ്ട്.
കോവിഡ് ബാധിതരായിരുന്ന വിദ്യാർഥികൾ രോഗം ബാധിച്ച് 17 ദിവസം പൂർത്തിയായെങ്കിൽ പരീക്ഷക്കെത്തുന്നതിന് തടസമില്ലെന്നും, അവർ ഇതിനായി നെഗറ്റീവ് സർട്ടിഫിക്കറ്റ് കൊണ്ടുവരേണ്ടതില്ലെന്നും അധികൃതർ പറഞ്ഞു. ലോക്ക്ഡൗൺ സാഹചര്യത്തിൽ എംബിബിഎസ് പരീക്ഷകൾ മാത്രം നടത്താനായിരുന്നു നേരത്തെ സർക്കാർ അനുമതി നൽകിയത്. എന്നാൽ ഇപ്പോൾ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മറ്റ് കോഴ്‌സുകളുടെ പരീക്ഷകൾ കൂടി നടത്താൻ തീരുമാനമായത്.
Read also : ആഴ്‌ചകൾക്ക് ശേഷം മദ്യശാലകൾ തുറന്നു; പലയിടത്തും നീണ്ട നിര