കോഴിക്കോട്: ജില്ലയിലെ കെഎസ്ആർടിസി ബസ് സ്‌റ്റാൻഡ് നിർമാണത്തിലെ അപാകതകൾ ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. ടി സിദ്ദീഖാണ് നോട്ടീസ് നൽകിയത്.
എന്നാൽ പ്രതിപക്ഷം ആരെ ഉദ്ദേശിച്ചാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയതെന്ന് ഗതാഗതമന്ത്രി ആന്റണി രാജു ചോദിച്ചു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് കെട്ടിടത്തിന് അനുമതി നൽകിയതെന്നും നിർമാണം ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു. 54 കോടി രൂപയാണ് അടങ്കൽ തുക എന്നാൽ നിർമാണം പൂർത്തിയായപ്പോൾ 75 കോടി രൂപയായി അത് വർധിച്ചു.
പ്രതിമാസം 72 ലക്ഷം രൂപക്കാണ് ലീസ് നൽകിയതെന്നും ഇത് കുറവല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കോഴിക്കോട് സൈബർ പാർക്കിന്റെ വിലയാണ് മന്ത്രി ഇതുമായി താരതമ്യം ചെയ്‌തത്. 2018ൽ തന്നെ അടിത്തറയിലെ പൊട്ടൽ ശ്രദ്ധയിൽപ്പെട്ടിരുന്നു. അന്ന് തന്നെ അത് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നതായും മന്ത്രി അറിയിച്ചു. കഴിഞ്ഞ മാസമാണ് കോഴിക്കോട് കെഎസ്ആർടിസി കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന പഠനം പുറത്തുവന്നത്.
Read Also: ആസിഡ് കുടിച്ചുള്ള ആത്‌മഹത്യ ശ്രമം; കുടുംബത്തിലെ ഒരാൾ കൂടി മരിച്ചു