തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂർ സ്വദേശി അർച്ചനയുടെ മരണത്തിൽ ഭർത്താവ് സുരേഷിനെ അറസ്‌റ്റ് ചെയ്‌തു. ഗാർഹിക പീഡനം, ആത്‍മഹത്യാ പ്രേരണക്കുറ്റം എന്നിവ ചുമത്തിയാണ് അറസ്‌റ്റ് ചെയ്‌തത്. സുരേഷിന്റെ നിരന്തരമായ പീഡനത്തെ തുടർന്നാണ് അർച്ചന ആത്‍മഹത്യ ചെയ്‌തതെന്ന് യുവതിയുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മൂന്ന് ദിവസം മുമ്പ് സുരേഷിനെ വിഴിഞ്ഞം പോലീസ് കസ്‌റ്റഡിയിലെടുത്തെങ്കിലും വിട്ടയക്കുകയായിരുന്നു. അന്വേഷണം ലോക്കൽ പോലീസിൽ നിന്നും ജില്ലാ ക്രൈം ബ്രാഞ്ചിലേക്ക് മാറ്റിയതിന് പിന്നാലെയാണ് ഇപ്പോൾ അറസ്‌റ്റ് ഉണ്ടായിരിക്കുന്നത്. ഇന്ന് ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷമാണ് അറസ്‌റ്റ് ചെയ്‌തത്.
ജൂൺ 22നാണ് വിഴിഞ്ഞം വെങ്ങാനൂരിൽ അർച്ചനയെ ഭർത്താവിന്റെ വാടക വീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. മകൾ ആത്‌മഹത്യ ചെയ്യില്ലെന്നും സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.
Most Read: നിയമസഭാ കയ്യാങ്കളി കേസ്; വി ശിവൻകുട്ടി ഉൾപ്പടെയുള്ളവർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി