ഇടുക്കി: അരിക്കൊമ്പനെ പിടികൂടാത്തതിൽ പ്രതിഷേധം കടുപ്പിച്ചു സമരസമിതി. നാളെ മുതൽ സിങ്കുകണ്ടത്ത് സമരസമിതി രാപ്പകൽ സമരം തുടങ്ങും. അരിക്കൊമ്പനെ പിടികൂടും വരെ പ്രതിഷേധം തുടരാനാണ് തീരുമാനം. നിലവിൽ സിമന്റുപാലത്ത് നടത്തിവന്ന സമരം അവസാനിപ്പിച്ചു. സമരവേദി സിങ്കുകണ്ടത്തേക്ക് മാറ്റാനാണ് തീരുമാനം.
ഇന്ന് നടന്ന സർവകക്ഷി യോഗത്തിലും സമരം കടുപ്പിക്കാനാണ് തീരുമാനം എടുത്തത്. അരിക്കൊമ്പൻ ദൗത്യവുമായി ബന്ധപ്പെട്ട ഹൈക്കോടതി നടപടിക്കെതിരെ ഇടുക്കിയിലെ പത്ത് പഞ്ചായത്തുകളിൽ ഇന്ന് ജനകീയ ഹർത്താൽ നടത്തിയിരുന്നു. ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടാൻ ഹൈക്കോടതി അനുമതി നൽകാത്തതിൽ പ്രതിഷേധിച്ചാണ് ജനകീയ ഹർത്താൽ നടത്തിയത്.
കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കാൻ മാത്രം മയക്കുവെടി വെക്കാം. ജനസുരക്ഷയ്‌ക്കായി കുങ്കിയാനകളും വനംവകുപ്പ് ഉദ്യോഗസ്‌ഥരും മേഖലയിൽ തുടരണമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. ഏപ്രിൽ അഞ്ചിന് കോടതി കേസ് പരിഗണിക്കുന്നത് വരെ ജനസുരക്ഷയ്‌ക്കായി ദൗത്യ സംഘവും കുങ്കിയാനകളും ഇടുക്കിയിൽ തുടരാനാണ് കോടതി നിർദ്ദേശം.
അതേസമയം, അരിക്കൊമ്പൻ വീണ്ടും സിമന്റു പാലത്തിനരികിലെത്തി. അരിക്കൊമ്പനൊപ്പം പിടിയാനയും കുങ്കിയാനകളും ഉണ്ട്. റോഡിൽ നിന്ന് 25 മീറ്റർ മാത്രം അകലെയാണ് ഇവ നിലയുറപ്പിച്ചത്.
Most Read: അപൂർവ രോഗങ്ങൾക്കുള്ള മരുന്നിന് നികുതി ഇളവുമായി കേന്ദ്രം