പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധം ശക്‌തമായ സാഹചര്യത്തിൽ മുതലമടയിൽ ഇന്ന് സർവകക്ഷി യോഗം ചേരും. തുടർ സമരങ്ങളും നിയമപോരാട്ടങ്ങളും ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്. യോഗത്തിൽ ജനകീയ സമിതിക്കും രൂപം നൽകും. കാട്ടാന ശല്യം രൂക്ഷമായ പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ കൂടി കൊണ്ടുവന്നാൽ ജനജീവിതം ദുസ്സഹമാകുമെന്നാണ് നാട്ടുകാർ പറയുന്നത്.
കൊമ്പനെ പറമ്പിക്കുളത്ത് എത്തിക്കാനുള്ള നീക്കം യാതൊരു കാരണവശാലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് പ്രദേശവാസികൾ. ഇന്ന് ചേരുന്ന സർവകക്ഷി യോഗത്തിൽ തുടർ സമരങ്ങൾക്കും രൂപം നൽകിയേക്കും. നിയമപരമായും ജനകീയമായും വിഷയത്തിൽ പോരാടാനാണ് പറമ്പിക്കുളത്തുകാരുടെ തീരുമാനം. അതിനിടെ, അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് ബിഡിജെഎസ് നേതാക്കൾ പാലക്കാട് കളക്‌ടർക്ക് നിവേദനം സമർപ്പിച്ചിട്ടുണ്ട്.
13 കോളനികളാണ് പറമ്പിക്കുളത്ത് ഉള്ളത്. ഈ ഊരുകളിലായി 650ലേറെ കുടുംബങ്ങളും താമസിക്കുന്നുണ്ട്. കൂടാതെ, ദിവസേന നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് പറമ്പിക്കുളത്ത് എത്താറുള്ളത്. അതുകൊണ്ടുതന്നെ ആനയെ പ്രദേശത്ത് എത്തിച്ചാൽ വലിയ പ്രശ്‌നങ്ങൾക്ക് വഴിവെക്കുമെന്നാണ് ബിഡിജെഎസ് നേതാക്കൾ കളക്‌ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
ഇതേ കാര്യം ആവശ്യപ്പെട്ട് എംഎൽഎ കെ ബാബു കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും കത്തയച്ചിരുന്നു. നിലവിൽ കാട്ടാന ശല്യം രൂക്ഷമായ സ്‌ഥലമാണ് പറമ്പിക്കുളം. 3000ത്തിലധികം ജനസംഖ്യയുള്ള വനമേഖലയാണിത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 27 കാട്ടാനകളാണ് പറമ്പിക്കുളത്ത് നിന്ന് ഇറങ്ങിവന്നു മുതലമട, കൊല്ലങ്കോട് ഭാഗത്ത് കനത്ത നാശനഷ്‌ടങ്ങൾ ഉണ്ടാക്കിയത്. ഈ സ്‌ഥലത്തേക്ക് അരിക്കൊമ്പൻ കൂടി എത്തുന്നതോടെ പ്രശ്‌നം സങ്കീർണമാകുമെന്നാണ് എംഎൽഎ കത്തിലൂടെ മുഖ്യമന്ത്രിയെയും വനം മന്ത്രിയെയും അറിയിച്ചിരിക്കുന്നത്.
Most Read: വയനാട് എംപി ഓഫീസിലെ ടെലഫോൺ- ഇന്റർനെറ്റ് കണക്ഷൻ വിച്‌ഛേദിച്ചു