കൊച്ചി: അരിക്കൊമ്പനെ കൂട്ടിലടക്കാൻ ആവില്ലെന്ന നിലപാടിൽ ഉറച്ചു നിന്ന് ഹൈക്കോടതി. എവിടെ വിടാമെന്ന് സംസ്‌ഥാന സർക്കാരിന് തീരുമാനിക്കാമെന്നും കോടതി വ്യക്‌തമാക്കി. നെൻമാറ എംഎൽഎ കെ ബാബു സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി നിലപാട് അറിയിച്ചത്. ആനയെ എവിടെ വിടണമെന്ന് സംസ്‌ഥാന സർക്കാരിന് തീരുമാനിക്കാമെന്ന് പറഞ്ഞ കോടതി, സ്വാഭാവിക ആവാസ വ്യവസ്‌ഥയിലേക്ക് ആനയെ മാറ്റിയാൽ എതിർക്കില്ലെന്നും പറഞ്ഞു.
പുൽമേടുകൾ കളഞ്ഞു യൂക്കാലി മരങ്ങൾ വെച്ചുപിടിച്ചുവെന്ന് കോടതി കുറ്റപ്പെടുത്തി. അരിക്കൊമ്പനെ കൊണ്ടുവിടേണ്ട കാടുകളിൽ അഗസ്‌ത്യാർ പരിഗണനയിൽ ഇല്ലെന്നും സർക്കാർ കോടതിയിൽ വ്യക്‌തമാക്കി. നമ്മൾ സ്വാർഥ സമൂഹമായി മാറുകയാണെന്നും കോടതി വിമർശിച്ചു. പറമ്പിക്കുളത്തേക്ക് ആനയെ മാറ്റുമ്പോൾ ടൈഗർ റിസർവിന്റെ പുറത്തുള്ളവർ ആശങ്കപ്പെടേണ്ട ആവശ്യം ഇല്ലല്ലോയെന്നും കോടതി ചോദിച്ചു.
ഈ വിഷയത്തിൽ എന്തെങ്കിലും ചെയ്‌തേ പറ്റൂ എന്ന് പറഞ്ഞ കോടതി, സംസ്‌ഥാന സർക്കാർ ആനയെ പിടിക്കുകയല്ല വേണ്ടതെന്നും, ആന ജനവാസ മേഖലയിലേക്ക് വരുന്നത് തടയുകയാണ് ചെയ്യേണ്ടതെന്നും പറഞ്ഞു. പട്ടയം നൽകുന്നത് ആരും ചോദ്യം ചെയ്യുന്നില്ല. വനമേഖലയോട് ചേർന്നുള്ള എംഎൽഎമാരും എംപിമാരും എന്തുകൊണ്ട് സർക്കാർ വീഴ്‌ച വരുത്തിയാൽ ചോദ്യം ചെയ്യുന്നില്ലായെന്നും കോടതി ചോദിച്ചു.
വ്യക്‌തിപരമായി വധഭീഷണി വരെ കാര്യങ്ങൾ എത്തുന്നുവെന്നും ആനയെ പിടികൂടുന്നത് എളുപ്പമുള്ള കാര്യമാണെന്നും ജസ്‌റ്റിസുമാരായ ജയശങ്കർ നമ്പ്യാർ, പി ഗോപിനാഥ് എന്നിവർ പറഞ്ഞു. എന്നാൽ, പിടികൂടിയതിന്
ശേഷമുള്ള ആനയുടെ ദുരിതത്തെ കുറിച്ച് ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. അതേസമയം, വിഷയം കോടതി തീരുമാനിക്കട്ടെ എന്നാണ് സംസ്‌ഥാന സർക്കാർ പറയുന്നത്. ഇത് നിരുത്തരവാദപരമായ പ്രതികരണമാണ്. പറമ്പിക്കുളം കോടതി നിർദ്ദേശിച്ച സ്‌ഥലം അല്ലെന്നും, വിദഗ്‌ധ സമിതി നിർദ്ദേശിച്ചതാണെന്നും കോടതി പറഞ്ഞു.
Most Read: ‘അടിസ്‌ഥാനരഹിത വാദങ്ങൾ’; റിവ്യൂ ഹരജി ലോകായുക്‌ത തള്ളി