തൃശൂർ: പ്രതിദിന വേതനം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാർ നടത്തിയ സമരം വൻ വിജയം. 50 ശതമാനം ഇടക്കാല ആശ്വാസമായി നൽകുമെന്ന ഉറപ്പിൻമേലാണ് സമരം പിൻവലിച്ചത്. സമരക്കാരോട് ഇടഞ്ഞു നിന്ന എലൈറ്റ് ആശുപത്രിയും ശമ്പള വർധനവിന് സമ്മതിച്ചതോടെയാണ് സമരം വിജയിച്ചത്. ഇതോടെ നഴ്‌സുമാരുടെ സംഘടനയായ യുഎൻഎയുടെ നേതൃത്വത്തിൽ തൃശൂരിൽ ആഹ്ളാദ പ്രകടനം നടത്തി.
പ്രതിദിന വേതനം 1500 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്നലെ പണിമുടക്ക് ആരംഭിച്ചത്. 72 മണിക്കൂർ സമ്പൂർണ സമരമാണ് നഴ്‌സുമാരുടെ സംഘടനയായ യുഎൻഎ ആഹ്വാനം ചെയ്‌തത്. സമരം പ്രഖ്യാപിച്ചതിന് പിന്നാലെ അഞ്ചു ആശുപത്രികളിൽ വേതനം 50 ശതമാനം വർധിപ്പിച്ചിരുന്നു. ഇതോടെ, അമല, ജൂബിലി, വെസ്‌റ്റ് ഫോർട്ട്, സൺ, മലങ്കര മിഷൻ എന്നീ ആശുപത്രികൾ സമരത്തിൽ നിന്ന് പിൻമാറുകയും ചെയ്‌തു. ശേഷം 25 സ്വകാര്യ ആശുപത്രികളിൽ ആയിരുന്നു സമരം നടന്നത്.
ഇവിടങ്ങളിൽ ഐസിയു, വെന്റിലേറ്റർ പ്രവർത്തനം പ്രവർത്തനം ഉൾപ്പടെ തടസപ്പെട്ടിരുന്നു. ഇതോടെ ആകെയുള്ള 30 ആശുപത്രികളിൽ 29 ആശുപത്രി മാനേജ്‌മെന്റുകളും ഇന്നലെ തന്നെ വേതനം വർധിപ്പിച്ചു ഉത്തരവിറക്കുകയായിരുന്നു. എലൈറ്റ് ആശുപത്രി മാത്രമാണ് വേതനം വർധിപ്പിക്കാതിരുന്നത്. ഇതോടെ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. തുടർന്ന് ഇന്ന് രാവിലെ 11 മണിക്ക് നടന്ന സമരത്തിനിടെ, എലൈറ്റ് ആശുപത്രിയിലും വേതനം വർധിപ്പിക്കാൻ ധാരണയായി.
പ്രതിദിന വേതനം 1500 രൂപയാക്കി ഉയർത്തുക, 50 ശതമാനം ഇടക്കാല ആശ്വാസം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൃശൂർ ജില്ലയിൽ സ്വകാര്യ ആശുപത്രി നഴ്‌സുമാർ പണിമുടക്ക് നോട്ടീസ് നൽകിയത്. നിലവിൽ ഇവർക്ക് 800 രൂപയാണ് പ്രതിദിന വേതനം. ലേബർ ഓഫീസർ വിളിച്ച ചർച്ചയിൽ രണ്ടു മാനേജ്‌മെന്റുകൾ ഒഴികെ മറ്റാരും ശമ്പള വർധനവിനെ അനുകൂലിച്ചിരുന്നില്ല. ഇതോടെയാണ് യുഎൻഎ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പണിമുടക്കുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്.
Most Read: ഇന്ത്യയോട് കൂടുതൽ സഹായം ആവശ്യപ്പെട്ട് യുക്രൈൻ; പ്രധാനമന്ത്രിക്ക് കത്ത്