പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഉത്തരവിനെതിരായ പുനഃപരിശോധനാ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നെൻമാറ എംഎൽഎ കെ ബാബുവിന്റെ നേതൃത്വത്തിലാണ് ജനകീയ സമിതി കോടതിയിൽ ഹരജി സമർപ്പിച്ചത്. ഡിവിഷൻ ബെഞ്ച് ഉച്ചക്ക് 1.45ന് ആണ് ഹരജി പരിഗണിക്കുക. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവന്നാൽ ഉണ്ടായേക്കാവുന്ന അപകട സാധ്യതകളെ കുറിച്ച് വിദഗ്‌ധ സമിതി പരിഗണിച്ചിട്ടില്ല എന്നാണ് ഹരജിയിലെ വാദം.
പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്നാണ് ആവശ്യം. ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ വിദഗ്‌ധ സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലായിരുന്നു ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ഉത്തരവ്. തീരുമാനം വന്നത് മുതൽ പറമ്പിക്കുളം അതിരപ്പിള്ളി മേഖലകളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇതിനിടെയാണ് ഹൈക്കോടതി ഹരജി പരിഗണിക്കുന്നത്.
അതിനിടെ, അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് എത്തിക്കുന്നതിൽ പ്രതിഷേധിച്ചു ഏപ്രിൽ 17ന് നെല്ലിയാമ്പതിയിലും ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. നേരത്തെ, മുതലമടയിലും നാട്ടുകാർ പ്രതിഷേധ സൂചകമായി ഹർത്താൽ ആചരിച്ചിരുന്നു. അതിനിടെ, അരിക്കൊമ്പനെ പിടികൂടാനായി ഘടിപ്പിക്കാനുള്ള ജിപിഎസ് കോളർ കേരളത്തിലേക്ക് എത്തിക്കാൻ നിയോഗിച്ച വനംവകുപ്പ് ഉദ്യോഗസ്‌ഥർ ഇന്ന് അസമിലേക്ക് പുറപ്പെടും.
ഇന്നലെ വൈകിട്ട് ഇതിനുള്ള അനുമതി സംസ്‌ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ നൽകിയിരുന്നു. കോളർ കൈമാറാൻ അസം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതിയും ലഭിച്ചിരുന്നു. നാളെ കോളർ കേരളത്തിൽ എത്തിക്കാനാണ് സാധ്യത. അതിനുശേഷം, മോക്ക്ഡ്രിൽ, ദൗത്യം എന്നിവ നടത്തുന്നതിനുള്ള തീയതി തീരുമാനിക്കും.
Most Read: എലത്തൂർ തീവെപ്പ് കേസ്; പ്രതിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകും