കോയമ്പത്തൂർ: ഊട്ടിക്ക് സമീപം കുനൂരിൽ സൈനിക ഹെലികോപ്‌ടർ തകർന്നുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ഇന്ത്യയുടെ സംയുക്‌ത സേനാ മേധാവി ബിപിൻ റാവത്ത് അടക്കമുള്ള ഉന്നത ഉദ്യോഗസ്‌ഥരാണ് ഹെലികോപ്‌ടറിൽ ഉണ്ടായിരുന്നത്. കോയമ്പത്തൂരിലെ സുലൂർ വ്യോമസേന താവളത്തിൽ നിന്ന് ഊട്ടിയിലെ വെല്ലിങ്‌ടൺ കന്റോൺമെന്റിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു അപകടം.
ബിപിൻ റാവത്തിനെ കൂടാതെ അദ്ദേഹത്തിന്റെ പത്‌നി മധുലിക റാവത്ത്, സംയുക്‌ത സേന മേധാവിയുടെ സുരക്ഷാ ഭടൻമാർ, ഓഫിസ് ജീവനക്കാർ എന്നിവരടക്കം 14 പേർ സഞ്ചരിച്ച ഹെലികോപ്‌ടർ ആണ് അപകടത്തിൽ പെട്ടത്.
ബ്രിഗേഡിയർ എൽഎസ് ലിഡ്ഡെർ, ലെഫ്‌റ്റനന്റ് കേണൽ ഹർജിന്ദർ സിങ്, നായിക് ജിതേന്ദ്ര കുമാർ, ലാൻസ് നായിക് വിവേക് കുമാർ, ലാൻസ് നായിക് ബി സായ് തേജ, ഹവിൽദാർ സത്‌പാൽ എന്നിവരാണ് ഹെലികോപ്‌ടറിൽ ഉണ്ടായിരുന്ന ഉദ്യോഗസ്‌ഥർ. അപകടത്തിൽ രണ്ടുപേർക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിൽസയിലാണ്. അപകടസ്‌ഥലത്ത് നിന്നാണ് നാല് മൃതദേഹങ്ങൾ കണ്ടെടുത്തത്. വ്യോമസേനയുടെ എം.17 ഹെലികോപ്‌ടർ ആണ് അപകടത്തിൽ പെട്ടത്.
ബിപിൻ റാവത്തിന്റെയോ അദ്ദേഹത്തിന്റെ ഭാര്യയുടെയോ ആരോഗ്യനില സംബന്ധിച്ച് യാതൊരു വിവരവും സൈന്യം പുറത്തുവിട്ടിട്ടില്ല. ബിപിൻ റാവത്തിന്റെ ആശുപത്രിയിലേക്ക് മാറ്റിയെന്ന് ചില ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തിരുന്നു. ഇക്കാര്യത്തിൽ ഔദ്യോഗിക സ്‌ഥിരീകരണം ഉടൻ ഉണ്ടാകുമെന്നാണ് വിവരം.
അതേസമയം, അപകടവിവരം പുറത്തുവന്നതിന് പിന്നാലെ ഡെൽഹിയിൽ സർക്കാർ തലത്തിൽ അടിയന്തര യോഗം ചേർന്നതായും റിപ്പോർട്ടുകളുണ്ട്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകടത്തിന്റെ വിശദാംശങ്ങൾ ധരിപ്പിച്ചു. കേന്ദ്രമന്ത്രി സഭയുടെ അടിയന്തര യോഗവും ഉടൻ ചേരുമെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഉദ്യോഗസ്‌ഥ തലത്തിൽ രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന വിവിഐപി എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്‌തിയാണ് ബിപിൻ റാവത്ത്. മുൻകരസേനാ മേധാവി ആയിരുന്ന അദ്ദേഹത്തെ വിരമിക്കുന്നതിന് തൊട്ട് മുൻപാണ് കേന്ദ്രസർക്കാർ പ്രഥമ സംയുക്‌ത സൈനിക മേധാവിയായി നിയമിച്ചത്.
Also Read: ‘മോദി സർക്കാർ ഇന്ത്യയുടെ സ്വത്തുക്കൾ വിറ്റുതുലക്കുന്നു’; സോണിയ ഗാന്ധി