ബെംഗളൂരു: സൈന്യത്തിന്റെ ഭാഗമായി ആദ്യ വനിതാ മിലിട്ടറി പോലീസെത്തുന്നു. മെയ്യിൽ പരിശീലനം പൂർത്തിയാക്കുന്ന 100 വനിതകളടങ്ങുന്ന ആദ്യ ബാച്ചാണ് ചരിത്രം സൃഷ്‌ടിക്കുന്നത്. ഇവരിൽ ആറു മലയാളികളുണ്ടെന്നത് കേരളത്തിനും അഭിമാനിക്കാം. ബെംഗളൂരു ഓസ്‌റ്റിൻ ടൗണിലെ മിലിട്ടറി പോലീസ് കോർ (സിഎംപി) ക്യാമ്പിലെ 61 ആഴ്‌ചത്തെ പരിശീലനം പൂർത്തിയാക്കി ‘ലാൻസ് നായ്‌ക്’മാരായി മേയ് എട്ടിനാണ് ഇവർ പുറത്തിറങ്ങുക.
ട്രെയിനിങ് ഓഫീസർ ലെഫ്. കേണൽ ജൂലിയുടെ നേതൃത്വത്തിലാണ് കരസേനയുടെ ആദ്യ വനിതാ മിലിട്ടറി പോലീസിന് പരിശീലനം നൽകുന്നത്. 2020 ജനുവരി ആറിനാണ് പരിശീലനം തുടങ്ങിയത്. 2037ഓടെ 1,700 വനിതാ മിലിട്ടറി പോലീസിനെ നിയമിക്കാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ലക്ഷ്യം.
മായാ സജീഷ് (കൽപ്പാത്തി), ടി വിസ്‌മയ (എടപ്പാൾ), എ മാളു, ജനിക എസ് ജയൻ(കരുനാഗപ്പള്ളി), പിഎസ് അർച്ചന (തിരുവനന്തപുരം), എസ്ആർ ഗൗരി (വെഞ്ഞാറമൂട്) എന്നിവരാണ് ആദ്യ വനിതാ ബാച്ചിലെ മലയാളി സാന്നിധ്യം.
വനിതാ സേനയുടെ യൂണിഫോമും ജോലികളും പുരുഷ മിലിട്ടറി പോലീസിനു സമാനം തന്നെയാണ്. കരസേനയിലെ ക്രമസമാധാനപാലനം, അച്ചടക്കം തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം. ബലാൽസംഗം, ലൈംഗിക പീഡനം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങൾ അന്വേഷിക്കുക, കുറ്റവാളികളെ അറസ്‌റ്റ് ചെയ്യുക, വിവിധ റാങ്കുകളിലുള്ള ഉദ്യോഗസ്‌ഥരെ സഹായിക്കുക, സൈന്യത്തിന് ആവശ്യമുള്ളപ്പോൾ പോലീസ് സഹായം നൽകുക തുടങ്ങിയവയാണ് ചുമതലകൾ.
61 ആഴ്‌ച പരിശീലനത്തിൽ 29 ആഴ്‌ച അടിസ്‌ഥാന പരിശീലനവും 26 ആഴ്‌ച അഡ്വാൻസ്ഡ് പരിശീലനവുമാണ്. ആറാഴ്‌ചയാണ് അവധി. അഡ്വാൻസ്ഡ് പരിശീലനത്തിൽ ബലാൽസംഗം, ആത്‌മഹത്യ, പോക്‌സോ കേസുകളിലെ അന്വേഷണം, യുദ്ധത്തടവുകാരെ പാർപ്പിക്കുന്ന രീതി, മിലിട്ടറി പോലീസ് റിപ്പോർട്ട്, കൺട്രോൾ റൂം മാനേജ്‌മെന്റ്, ട്രാഫിക് മാനേജ്‌മെന്റ് തുടങ്ങിയവ ഉൾപ്പെടുന്നു. അടിസ്‌ഥാന പരിശീലനത്തിൽ ഉൾപ്പെടുന്നത് ശാരീരിക പരിശീലനം, ആയുധ പരിശീലനം, നീന്തൽ, ഡ്രൈവിങ് (വലിയ വാഹനങ്ങളുൾപ്പടെ) എന്നിവയാണ്.
അതേസമയം യുദ്ധസമയത്ത് സേനയുടെ ഉത്തരവാദിത്തം കൂടും. യുദ്ധത്തിൽ ഏർപ്പെടുന്നവരെ കൃത്യസ്‌ഥലത്തെത്താൻ സഹായിക്കുക, യുദ്ധ തടവുകാരെ പാർപ്പിക്കുന്നതിനുള്ള പ്രത്യേക ക്യാമ്പുകൾ നടത്തുക, പ്രശ്‌ന ബാധിത പ്രദേശങ്ങളിൽ സൈന്യം തിരച്ചിൽ നടത്തുമ്പോൾ സ്‍ത്രീകളെ പരിശോധിക്കുക, അതിർത്തികളിൽ പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ താമസക്കാരെ ഒഴിപ്പിക്കുക, അഭയാർഥി സംഘങ്ങളെ നിയന്ത്രിക്കുക തുടങ്ങിയവ ചുമതലകളാണ്.
Read Also: കന്യാസ്‍ത്രീകൾക്ക് നേരെയുണ്ടായ ആക്രമണം; രണ്ട് പേർ അറസ്‌റ്റിൽ