തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലേക്കു നടന്ന മാർച്ച് അക്രമാസക്‌തമായതിനെ തുടർന്ന് രജിസ്‌റ്റർ ചെയ്‌ത കേസിൽ യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെ റിമാൻഡ് ചെയ്‌തതിന്റെ പശ്‌ചാത്തലത്തിൽ ഇന്ന് വ്യാപക പ്രതിഷേധം നടത്താൻ യൂത്ത് കോൺഗ്രസ്.
രാവിലെ 11 മണിക്ക് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റ് മാർച്ചും വൈകിട്ട് ആറുമണിക്ക് സംസ്‌ഥാനത്തുടനീളമുള്ള പോലീസ് സ്‌റ്റേഷനുകളിലേക്കും മണ്ഡലം ആസ്‌ഥാനങ്ങളിലേക്കും ‘സമരജ്വാല’ എന്ന പേരിൽ പ്രതിഷേധ പരിപാടിയും നടക്കും. യൂത്ത് കോൺഗ്രസ് സംസ്‌ഥാന വൈസ് പ്രസിഡണ്ട് അബിൻ വർക്കിയാണ് ഇക്കാര്യം അറിയിച്ചത്.
വരും ദിവസങ്ങളിലും സംസ്‌ഥാന വ്യാപക പ്രതിഷേധത്തിന് യൂത്ത് കോൺഗ്രസ് രൂപം നൽകിയിട്ടുണ്ട്. അറസ്‌റ്റിനെ രാഷ്‌ട്രീയമായും നിയമപരമായും നേരിടുമെന്നും, പോലീസിന്റെ അസാധാരണ നടപടിക്കെതിരെ വരും ദിവസങ്ങളിൽ ശക്‌തമായ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുമെന്നും അബിൻ വർക്കി വ്യക്‌തമാക്കി. സെക്രട്ടേറിയേറ്റ് മാർച്ചിലെ സംഘർഷത്തിന്റെ പേരിൽ അറസ്‌റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിന് കോടതി ജാമ്യം നിഷേധിച്ചിരുന്നു. 22 വരെ റിമാൻഡ് ചെയ്‌ത രാഹുലിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.
നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസും ഡിവൈഎഫ്‌ഐ പ്രവർത്തകരും മർദ്ദിച്ചതിനെതിരെ ഡിസംബർ 20ന് സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന സമരത്തിനിടെ ഉണ്ടായ സംഘർഷത്തിലെ കേസിൽ നാലാം പ്രതിയാണ് രാഹുൽ. പ്രതിപക്ഷ നേതാവ് ഒന്നാം പ്രതിയായ കേസിൽ രാഹുലിന്റെ അറസ്‌റ്റ് അപ്രതീക്ഷിതമായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് അടൂരിലെ വീട്ടിൽ നിന്ന് കന്റോൺമെന്റ് പോലീസ് അറസ്‌റ്റ് ചെയ്‌ത് തിരുവനന്തപുരത്ത് എത്തിച്ചത്.
Most Read| ‘ഡോക്‌ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകൾ വിറ്റാൽ നടപടി; മന്ത്രി വീണാ ജോര്‍ജ്