തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടത്തലയെ പേഴ്‍സണല്‍ സ്‌റ്റാഫിൽ നിന്ന് പുറത്താക്കിയെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ. പരസ്യ പ്രതികരണത്തിന് ഇല്ലെന്നും എംഎല്‍എ കൂട്ടിച്ചേർത്തു.
പത്തനാപുരത്തെ എംഎല്‍എയുടെ ഓഫീസില്‍ നിന്ന് ബേക്കൽ പോലീസാണ് പ്രദീപ് കുമാറിനെ അറസ്‌റ്റ് ചെയ്‌തത്. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് നടപടി.
ദിലീപിന് അനുകൂലമായി മൊഴി നൽകാൻ മാപ്പുസാക്ഷിയായ വിപിൻ ലാലിനെ പ്രദീപ് കാസർഗോഡെത്തി നേരിട്ടും ഫോണിലൂടെയും കത്തുകളിലൂടെയും ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ഇതിന് പോലീസിന്റെ പക്കൽ കൃത്യമായ തെളിവുകൾ ഉണ്ടെന്നാണ് സൂചന. ഒന്നര മാസത്തെ അന്വേഷണത്തിന് ശേഷമാണ് പ്രദീപാണ് സ്വാധീനിക്കാന്‍ ശ്രമിച്ചത് എന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്. കാഞ്ഞങ്ങാട്ടെ ഓട്ടോക്കാരന്റെ മൊഴിയും സിസിടിവി ദൃശ്യങ്ങളും പോലീസിനു തുണയായി.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചതായി വീണ്ടും പരാതി ഉയർന്നിട്ടുണ്ട്. കേസിലെ പ്രധാന പ്രതിയായ പൾസർ സുനിയുടെ സഹതടവുകാരനായ ജിൻസനാണ് പരാതി നൽകിയിരിക്കുന്നത്. പ്രതിക്ക് അനുകൂലമായി മൊഴി നൽകിയാൽ അഞ്ച് സെന്റ് ഭൂമിയും 25 ലക്ഷം രൂപയും വാഗ്‌ദാനം ചെയ്‌തെന്നാണ് പരാതി.
Also Read: സ്വർണക്കടത്ത് കേസ്; എൻഐഎയുടെ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും