ദിസ്‌പൂർ: പുതിയ കന്നുകാലി സംരക്ഷണ ബിൽ നിയമസഭയിൽ അവതരിപ്പിച്ച് അസം സർക്കാർ. ഹിന്ദു, ജൈന, സിഖ് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിനും വിൽക്കുന്നതിനും നിരോധനം ഏർപ്പെടുത്തുന്നതാണ് പുതിയ കന്നുകാലി സംരക്ഷണ ബിൽ.
ക്ഷേത്രങ്ങളുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള ബീഫ് വിൽപനയും കശാപ്പും നിരോധിക്കും. ബിൽ പ്രാബല്യത്തിൽ വരുന്നതോടെ അസമിലെ ഒരു ജില്ലയിൽ നിന്ന് മറ്റൊരു ജില്ലയിലേക്ക് കന്നുകാലികളെ രേഖകളില്ലാതെ കൊണ്ടുപോകുന്നതും നിയമവിരുദ്ധമാകും.
അതേസമയം, ബില്ലിനെതിരെ കോൺഗ്രസ് പ്രതിഷേധമുയർത്തി. അഞ്ച് കിലോമീറ്റർ പരിധിയെന്ന നിയമം പ്രാവർത്തികമല്ലെന്ന് കോൺഗ്രസ് നേതാവ് ദെബാബ്രത പറഞ്ഞു. ആർക്ക് വേണമെങ്കിലും എവിടെയും ക്ഷേത്രം പണികഴിപ്പിക്കാം. ഈ സാഹചര്യത്തിൽ അതിന് ചുറ്റുമുള്ള കന്നുകാലി വിൽപന കേന്ദ്രങ്ങൾ പൊളിച്ച് മാറ്റേണ്ടി വരുന്നത് പ്രായോഗികമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിൽ പശു സംരക്ഷണത്തിന് വേണ്ടിയുള്ളതല്ലെന്നും മറിച്ച് ഇസ്‌ലാം മതവിശ്വാസികളെ പാർശ്വവൽക്കരിക്കാൻ ഉള്ളതാണെന്നും എഐയുഡിഎഫ് നേതാവ് അമിനുൽ ഇസ്‌ലാം കുറ്റപ്പെടുത്തി.
Most Read: വാക്‌സിൻ ചലഞ്ച്; നിർബന്ധിത പിരിവ് വേണ്ടെന്ന് ഹൈക്കോടതി