കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെയും അസമിലെയും ആദ്യഘട്ട നിയസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ബംഗാളിലെ 30ഉം അസമിലെ 47ഉം മണ്ഡലങ്ങളിലെ പ്രചാരണമാണ് ഇന്ന് 5 മണിയോട് കൂടി അവസാനിക്കുന്നത്. ഇരു സംസ്‌ഥാനങ്ങളിലും ദേശീയ സംസ്‌ഥാന നേതാക്കളുടെ റാലികൾ അടക്കമുള്ളവയാണ് അവസാന പ്രചാരണ ദിവസം നടക്കുക.
27നാണ് ഇരു സംസ്‌ഥാനങ്ങളിലും ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും ഇവിടെ പൂർത്തിയായി കഴിഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി മമതാ ബാനർജിയും ബംഗാളിൽ ഇന്നും പ്രചാരണങ്ങളുടെ ഭാഗമാകും. ഇന്ന് പ്രചാരണം അവസാനിക്കുന്ന ബംഗാളിലെ 30 മണ്ഡലങ്ങളിൽ 27 സീറ്റുകളും തൃണമൂൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റുകളാണ്. അധികാരം നിലനിർത്താൻ തൃണമൂൽ കോൺഗ്രസിനും അധികാരത്തിലേറാൻ ബിജെപിക്കും നിർണായകമാണ് ഈ തിരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ അതിശക്‌തമായ പ്രചാരണമാണ് ഈ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് നടന്നുവരുന്നത്.
അസമിൽ ഇന്ന് പ്രചാരണം അവസാനിക്കുന്ന 47 മണ്ഡലങ്ങളിൽ 27 എണ്ണവും ബിജെപിയുടെ സിറ്റിങ് സീറ്റുകളാണ്. ശേഷിച്ച സീറ്റുകളിൽ കോൺഗ്രസ് 9ഉം അസാംഗണ പരിഷത് 8ഉം എഐയുഡിഎഫ് 2ഉം സ്വതന്ത്രൻ ഒരു സീറ്റിലുമാണുള്ളത്. തുടർഭരണം ലക്ഷ്യമിട്ട് ഇറങ്ങുന്ന ബിജെപിക്കും അധികാരം തിരിച്ച് പിടിക്കാൻ ഇറങ്ങുന്ന കോൺഗ്രസ് സഖ്യത്തിനും പ്രധാനപ്പെട്ടതാണ് അസമിലെ മികച്ച പ്രകടനം.
Read also: കോവിഡ് വ്യാപനം; യാത്രാവിലക്ക് ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രം