കറാച്ചി: അമേരിക്കൻ മാദ്ധ്യമ പ്രവർത്തകൻ ഡാനിയൽ പേളിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഉടൻ മോചിപ്പിക്കാൻ പാകിസ്‌ഥാൻ കോടതി ഉത്തരവിട്ടു. ഈ വർഷം ഏപ്രിലിൽ സിന്ധ് ഹൈക്കോടതി കേസിലെ മുഖ്യപ്രതി അഹമദ് ഒമർ സയീദ് ഷെയ്‌ഖിന്റെ വധശിക്ഷ ഇളവ് ചെയ്‌തിരുന്നു. കൂടാതെ മറ്റ് മൂന്ന് പ്രതികളെയും തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കുറ്റവിമുക്‌തരാക്കുകയും ചെയ്‌തു.
2002 മുതൽ ജയിൽവാസം അനുഭവിക്കുന്ന അഹമദ് ഒമർ സയീദിന്റെ വധശിക്ഷ ഏഴ് വർഷത്തെ തടവുശിക്ഷയാക്കി കുറക്കുകയാണ് കോടതി ചെയ്‌തത്. എന്നാൽ, കോടതി ഉത്തരവിട്ടിട്ടും ക്രമസമാധാന കാരണങ്ങൾ ചൂണ്ടിക്കാട്ടി പാകിസ്‌ഥാൻ അധികൃതർ നാല് പേരെയും ജയിലിൽ നിന്ന് മുക്‌തരാക്കിയിരുന്നില്ല.
മറ്റേതെങ്കിലും കേസിൽ കസ്‌റ്റഡി ആവശ്യപ്പെടുകയോ മോചനത്തിനെതിരെ പാകിസ്‌ഥാൻ സുപ്രീം കോടതി ഉത്തരവിടുകയോ ചെയ്യാത്ത പക്ഷം എല്ലാ പ്രതികളെയും ഉടൻ മോചിപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്‌ത് പാക് സർക്കാരും ഡാനിയൽ പേളിന്റെ മാതാപിതാക്കളും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവരുടെ ഹരജി പരിഗണിച്ചിട്ടില്ല.
വാൾ സ്‌ട്രീറ്റ് ജേണലിന്റെ സൗത്ത് ഏഷ്യ ബ്യൂറോ ചീഫായിരുന്ന ഡാനിയൽ പേളിനെ 2002ലാണ് ഭീകരർ തട്ടിക്കൊണ്ട് പോയത്. 2001 സെപ്റ്റംബറിൽ യുഎസിന് നേരെയുണ്ടായ ഭീകരാക്രമണത്തെ കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു പേൾ. ഫെബ്രുവരിയിൽ പേളിന്റെ തല വെട്ടി മാറ്റുന്ന ദൃശ്യങ്ങൾ അധികൃതർക്ക് ലഭിച്ചിരുന്നു. വൈകാതെ തന്നെ അഹമദ് ഒമർ സയീദ് ഷെയ്‌ഖ് ഉൾപ്പടെ 4 ഭീകരരെ പിടികൂടുകയും ചെയ്‌തു.
Also Read: എല്ലാവരും പരിശോധന ഫലം ഹാജരാക്കണ്ട; ഗുരുവായൂരില്‍ നിയന്ത്രണങ്ങളില്‍ ഇളവ്