ഇസ്‌ലാമാബാദ്: പാകിസ്‌ഥാനില്‍ ഹിന്ദുക്ഷേത്രം തകര്‍ത്ത കേസില്‍ 26 പേരെ അറസ്‌റ്റ് ചെയ്‌തു. വടക്ക് പടിഞ്ഞാറന്‍ പാകിസ്‌ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ കാരക് ജില്ലയിലെ ഹിന്ദു ക്ഷേത്രമാണ് തകര്‍ക്കപ്പെട്ടത്. തീവ്ര മുസ്‌ലിം സംഘടനയില്‍പ്പെട്ട 26 പേരെയാണ് അറസ്‌റ്റ് ചെയ്‌തത്.
ക്ഷേത്രത്തിലെ പുനരുദ്ധാരണത്തിനായുള്ള ജോലികള്‍ പുരോഗമിക്കവെ പ്രതിഷേധവുമായി എത്തിയ സംഘം ക്ഷേത്രം തകര്‍ക്കുകയും തീയിടുകയും ചെയ്‌തുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ജാമിയത്ത് ഉലെമ ഇസ്‌ലാം പാര്‍ട്ടിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. പുനരുദ്ധാരണം നടന്ന ക്ഷേത്രത്തിന്റെ ഭാഗങ്ങളെല്ലാം ആക്രമണത്തില്‍ പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്.
ഇസ്‌ലാമാബാദില്‍ ഹിന്ദുവിഭാഗത്തിന് ക്ഷേത്രം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് ഈ ആക്രമണം. ഇതോടെ ന്യൂനപക്ഷമായ ഹിന്ദു മതത്തിലുള്ളവരുടെ അവകാശലംഘനമാണ് നടന്നതെന്ന വിമര്‍ശനം ശക്‌തമായി.
ഇതേത്തുടര്‍ന്നാണ് പ്രതികളെ അറസ്‌റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. അതേസമയം ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തെ ശക്‌തമായി അപലപിക്കുന്നതായി പാകിസ്‌ഥാന്‍ മതവകുപ്പ് മന്ത്രി നൂറുല്‍ ഹഖ് ഖാദ്രി അറിയിച്ചു.
Read also: 19 സംസ്‌ഥാനങ്ങളിൽ 93 കൊലപാതകങ്ങൾ; അമേരിക്കയിലെ സീരിയല്‍ കില്ലര്‍ മരിച്ചു