ന്യൂഡെൽഹി: പ്രസ്ക്ളബ് ഓഫ് ഇന്ത്യയില്‍ വച്ച് 2021 ഏപ്രിൽ 1ന് വ്യാഴാഴ്ച വിവാദ പൂജാരി നരസിംഗാനന്ദ് സരസ്വതി നടത്തിയ പ്രവാചക നിന്ദക്കെതിരെ കേസെടുത്ത് ഡെൽഹി പോലീസ്. നരസിംഗാനന്ദ് മുസ്ലിം സമൂഹത്തിനെതിരെ മതനിന്ദാപരമായ പരാമർശങ്ങള്‍ നടത്തുന്ന വീഡിയോ വ്യാഴാഴ്ച വൈകിട്ട് മുതൽ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനെ തെളിവായി സ്വീകരിച്ചാണ് കേസെടുത്തിരിക്കുന്നത്.
വിദ്വേഷ പ്രചരണത്തിനും, മതവികാരം വ്രണപ്പെടുത്തിയതിനും ഐപിസി 153എ, 295എ എന്നീ വകുപ്പുകളാണ് നരസിംഗാനന്ദ് സ്വരസ്വതിക്കെതിരെ നിലവിൽ ചുമത്തിയിരിക്കുന്നത്. കലാപശ്രമം ഉൾപ്പടെയുള്ള മറ്റുവകുപ്പുകൾ നിലനിൽക്കുമോ എന്ന് പരിശോധിച്ച് വരികയാന്നെന്നും ആവശ്യമെങ്കിൽ മറ്റുവകുപ്പുകൾ കൂടി ചുമത്തുമെന്നും പോലീസ് അറിയിച്ചു.
തീവ്രഹിന്ദുത്വ വാദിയും ഹിന്ദുരാഷ്ട്ര വാദിയുമായ നരസിംഗാനന്ദ് സരസ്വതി പ്രശസ്തമായ ദസ്നാദേവി ക്ഷേത്രത്തിലെ പ്രധാന പുരോഹിതനാണ്. മാർച്ച് മാസത്തിൽ ഇദ്ദേഹത്തിന്റെ നിയന്ത്രണത്തിൽ ഗാസിയാബാദിലുള്ള ക്ഷേത്രത്തിൽ കയറി വെള്ളം കുടിച്ചതിന് പതിനാലുകാരനെ രണ്ട് പേർ ചേർന്ന് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇതിലെ നടപടികൾ എങ്ങുമെത്തിയിട്ടില്ല.
‘അഖില ഭാരതീയ സന്ദ് പരിഷത്‘ എന്ന സംഘടന പ്രസ്ക്ളബ് ഓഫ് ഇന്ത്യയില്‍ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിനിടെയാണ് വിവാദ പരാമർശങ്ങൾ ഉണ്ടായത്. “പ്രവാചകന്റെ യഥാർഥ മുഖം അറിഞ്ഞിരുന്നെങ്കിൽ തങ്ങള്‍ മുസ്ലിങ്ങള്‍ ആണെന്ന് സ്വയം വിളിക്കാൻ അക്കൂട്ടര്‍ അറച്ചുനിന്നേനെ” എന്നും “നേരത്തെ ഇവിടെയുണ്ടായിരുന്ന ഭരണാധികാരികളുടെ കഴിവുകേട് മൂലമാണ് ഇന്ന് ഹിന്ദുക്കൾക്കിടയിൽ ജീവിച്ചുകൊണ്ട് പ്രാർഥന നടത്താൻ മുസ്ലിങ്ങൾക്ക് അവസരമുണ്ടായത്” എന്നതും ഉൾപ്പടെ പലവിവാദപരമായ വാക്കുകളും നരസിംഗാനന്ദ് പത്രസമ്മേളനത്തിൽ ഉപയോഗിച്ചു.
വീഡിയോ വൈറലായതോടെ ഇദ്ദേഹത്തിന്റെ പരാമർശങ്ങൾക്കെതിരെ വിവിധയിടങ്ങളിൽ നിന്ന് ഒട്ടനവധി പ്രതിഷേധമുയർന്നിരുന്നു. ആം ആദ്മി ഉൾപ്പടെയുള്ള ചില രാഷ്ട്രീയ സംഘടനകളും മജ്ലിസെ മുശാവറ ഉൾപ്പടെയുള്ള ഇസ്ലാമിക സംഘടനകളും പ്രതിഷേധമുയർത്തി. ഇതിനെ തുടർന്നാണ് പോലീസ് കേസെടുക്കാൻ നിർബന്ധിതരായത്.
കേസിൽ പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്നും നരസിംഗാനന്ദ് സരസ്വതിയെ അറസ്റ്റ് ചെയ്യാന്‍ നിയമപാലകരോട് നിർദ്ദേശിക്കണമെന്നും ഇസ്ലാമിക സംഘടനയായ ‘മജ്ലിസെ മുശാവറ‘ പ്രധാനമന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
Related News: മുസ്ലിം പള്ളിക്ക് മുന്നില്‍ വോട്ടുപിടിച്ചു; ഖുശ്ബുവിനെതിരെ കേസ്