പാറ്റ്ന: ധന്‍ബാദിലെ അഡീഷണല്‍ ജില്ലാ ജഡ്‌ജിയുടെ കൊലപാതക കേസിൽ നിർണായക വിവരങ്ങൾ കിട്ടിയതായി സിബിഐ. കൊലപാതകം നടത്തുന്നതിന് തലേ ദിവസം പ്രതികൾ മൊബൈൽ ഫോൺ മോഷ്‌ടിച്ചിരുന്നതായും ഈ മൊബൈലിൽ നിന്ന് നിരവധി തവണ കോൾ പോയിട്ടുണ്ടെന്നും സിബിഐ കണ്ടെത്തി. പൂർനെന്ദു വിശ്വകർമ എന്ന റെയിൽവേ കോൺട്രാക്‌ടറിൽ നിന്നാണ് രണ്ട് പ്രതികൾ മൂന്ന് മൊബൈൽ ഫോണുകൾ മോഷ്‌ടിച്ചതെന്ന് സിബിഐ പറഞ്ഞു.
എന്നാൽ, ഇവർ ഉപയോഗിച്ച സിം കാർഡ് സ്വന്തം പേരിൽ ഉള്ളതാണെന്ന് ഡെൽഹിയിൽ വെച്ചുള്ള ചോദ്യം ചെയ്യലിൽ പ്രതികൾ പറഞ്ഞിരുന്നു. തന്റെ മൊബൈൽ ഫോണുകൾ മോഷണം പോയതായി വിശ്വകർമ അടുത്തുള്ള പോലീസ് സ്‌റ്റേഷനിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം മേലുദ്യോഗസ്‌ഥരെ അറിയിക്കുന്നതിൽ പോലീസിന് വീഴ്‌ച പറ്റി. ഇതേതുടർന്ന് കോൺസ്‌റ്റബിൾ വിജയ് യാദവിനെ സസ്‌പെൻഡ് ചെയ്‌തിരുന്നു.
ജഡ്‌ജിയെ കൊലപ്പെടുത്താൻ ഇവർ ഉപയോഗിച്ച ഓട്ടോറിക്ഷയും പ്രതികൾ മോഷ്‌ടിച്ചതാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ജൂലൈ 28ന് പ്രഭാത സവാരിക്കിടെയാണ് അഡീഷണല്‍ ജില്ലാ ജഡ്‌ജിയായിരുന്ന ഉത്തം ആനന്ദ് ഓട്ടോറിക്ഷ ഇടിച്ച് മരണപ്പെട്ടത്. ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലാ കോടതിക്ക് സമീപം രണ്‍ധീര്‍ വര്‍മ ചീക്കിലെ മജിസ്‌ട്രേറ്റ് കോളനിക്ക് സമീപത്ത് വെച്ച് ഇദ്ദേഹത്തെ വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പരിക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Most Read: കൊച്ചിയിൽ നിന്ന് ലണ്ടനിലേക്കുള്ള വിമാന സർവീസ് ഇന്ന് മുതൽ