ടെഹ്‌റാൻ: ഇറാൻ ആണവ ശാസ്‌ത്രജ്‌ഞനായ മൊഹ്സിൻ ഫഖ്‌റിസാദെയുടെ കൊലപാതകത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വിട്ട് റെവല്യൂഷിനറി ഗാർഡ് ഡെപ്യൂട്ടി കമാൻഡർ. ഇറാന്റെ ആണവ പദ്ധതികളുടെ പിതാവ് എന്നറിയപ്പെടുന്ന ഫഖ്‌റിസാദെയെ കൊലപ്പെടുത്തിയത് നിർമിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന സാറ്റലൈറ്റ് കൺട്രോൾ മെഷീൻ ഗൺ ഉപയോഗിച്ചാണെന്ന് ഡെപ്യൂട്ടി കമാൻഡർ പ്രാദേശിക മാദ്ധ്യമങ്ങളോട് പറഞ്ഞു.
നവംബർ 27നാണ് ഫഖ്‌റിസാദെ കൊല്ലപ്പെട്ടത്. ഇറാൻ തലസ്‌ഥാനമായ ടെഹ്‌റാന് പുറത്ത് ദേശീയപാതയിൽ കാവൽക്കാരുടെ സുരക്ഷയിൽ സഞ്ചരിക്കവേയാണ് അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്. മെഷീൻ ഗൺ സൂം ചെയ്‌ത് ഫഖ്‌റിസാദെയുടെ മുഖത്തേക്ക് 13 റൗണ്ട് വെടിയുതിർക്കുകയായിരുന്നു എന്ന് റിയർ അഡ്‌മിറൽ അലി ഫഡവി വ്യക്‌തമാക്കി. നിസ്സാൻ പിക്കപ് വാനിൽ മെഷീൻ ഗൺ സ്‌ഥാപിക്കുകയും ഫഖ്‌റിസാദെയുടെ മുഖം മാത്രം ലക്ഷ്യമിട്ട് ഷൂട്ട് ചെയ്യുകയുമായിരുന്നെന്ന് അലി ഫഡവി പറഞ്ഞു. 25 സെന്റീമീറ്റർ അകലെ അദ്ദേഹത്തിന്റെ ഭാര്യ ഉണ്ടായിരുന്നെങ്കിലും അവർക്ക് നേരെ ആക്രമണം ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെഷീൻ ഗൺ സാറ്റലൈറ്റ് വഴി ഓൺലൈൻ ആയാണ് നിയന്ത്രിച്ചിരുന്നതെന്നും നൂതന ക്യാമറയും നിർമിത ബുദ്ധിയും ഉപയോഗിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ഫഖ്‌റിസാദെയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്‌ഥന് നാല് തവണ വെടിയേറ്റതായും അലി ഫഡവി പറയുന്നു.
Also Read: നോയിഡയിൽ നിരോധനാജ്‌ഞ; ഭാരത് ബന്ദിന് പിന്തുണയുമായി ഹോട്ടൽ അസോസിയേഷൻ
കൊലപാതകത്തിൽ ഇസ്രായേലിനെ ഇറാൻ കുറ്റപ്പെടുത്തിയിരുന്നു. കൂടാതെ പ്രതിപക്ഷ ഗ്രൂപ്പായ പീപ്പിൾസ് മുജാഹിദീൻ ഓഫ് ഇറാന് സംഭവത്തിൽ പങ്കുള്ളതായും ഇറാൻ ആരോപിച്ചു. ഫഖ്‌റിസാദെ കൊല്ലപ്പെട്ട സ്‌ഥലത്ത് നിന്ന് ഇസ്രായേൽ നിർമിത ആയുധങ്ങൾ കണ്ടെത്തിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.