ജെറുസലേം: പ്രപഞ്ചത്തിൽ അന്യഗ്രഹ ജീവികൾ ഉണ്ടെന്നും ട്രംപിന് അറിയാവുന്നതാണ് ഈ രഹസ്യമെന്നും ഇസ്രയേലിലെ മുൻ സുരക്ഷാസേനാ മേധാവി ഹെയിം ഇഷെദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ശാസ്‌ത്രലോകം തള്ളിപ്പറയുന്ന ഈ വെളിപ്പെടുത്തൽ ഒരു മാനസിക രോഗിയുടെ ‘ജൽപനമായി‘ തള്ളിക്കളയാനും ലോകം തയ്യാറായിട്ടില്ല.
ഡിസംബർ 2018ൽ നാസ ഗവേഷണ കേന്ദ്രത്തിലെ ഗവേഷകൻ സിൽവാനോ പി കൊളംബാനോയും സമാനമായ അഭിപ്രായം പറഞ്ഞിരുന്നു. “നമ്മൾ സ്വപ്‌നത്തിൽ പോലും ചിന്തിക്കാത്ത രൂപത്തിലാണ് അന്യഗ്രഹജീവികള്‍ എന്നതിനാലാണ് ഒരിക്കലും അവയെ നമ്മൾ തിരിച്ചറിയാത്തത്. അന്യഗ്രഹ ജീവികള്‍ക്ക് മനുഷ്യര്‍ സങ്കല്‍പ്പിക്കുന്ന രൂപമില്ല എന്ന് മാത്രമല്ല വലിപ്പകുറവും കൂടിയ ബുദ്ധി ശക്‌തിയും അവയെ തിരിച്ചറിയുന്നതിനെ തടയുന്നുണ്ട്“ കൊളംബാനോ അന്ന് വിശദീകരിച്ചിരുന്നു.
ശാസ്‌ത്ര പുരോഗതി മനുഷ്യൻ വലിയ തോതില്‍ കൈവരിക്കാന്‍ ആരംഭിച്ചിട്ട് 500 വർഷം മാത്രമേ ആയുള്ളൂ. സൂര്യന് അപ്പുറമുള്ള ഒരു നക്ഷത്രത്തിലേക്കുള്ള യാത്ര പോലും മനുഷ്യന് ഇപ്പോഴും അസാധ്യമാണ്. ഇങ്ങനെയുള്ള മനുഷ്യനെ കണക്കിലെടുക്കുമ്പോൾ പ്രപഞ്ചത്തിന്റെ ഒരു മൂലയില്‍ നിന്നും ഇവിടെ അന്യഗ്രഹ ജീവികള്‍ എത്തിയിട്ടുണ്ടെങ്കില്‍ അവ തീര്‍ച്ചയായും മനുഷ്യന്റെ ശാസ്‌ത്ര പുരോഗതിയുടെ നൂറ് ഇരട്ടിയെങ്കിലും മുന്നിലായിരിക്കും. നാസയുടെ ഔദ്യോഗിക വെബ് സൈറ്റില്‍ വൻ പ്രാമുഖ്യത്തോടെ അന്ന് പ്രസിദ്ധീകരിച്ച കുറിപ്പിൽ കൊളംബാനോ പറഞ്ഞിരുന്നു.
കുറച്ചുകൂടി കടന്നുള്ള വെളിപ്പെടുത്തലാണ് ഹെയിം ഇഷെദ് ഇപ്പോൾ നടത്തിയിരിക്കുന്നത്. ലോകത്ത് അന്യഗ്രഹജീവികൾ ഉണ്ടെന്നും ഇവയുമായി ഭൂമിയിൽനിന്ന് ബന്ധപ്പെട്ടിട്ടുണ്ടെന്നും ഈ വിവരം യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് അറിയാമെന്നുമാണ് ഹെയിം ഇഷെദ് പറയുന്നത്. ഗാലക്റ്റിക് ഫെഡറേഷനിൽനിന്നുള്ള ഭൗമേതര ജീവികളുമായി ഭൂമിയിൽനിന്നു കരാറുണ്ടാക്കിയിട്ടുണ്ടെന്നും’ ഹെയിം ഇഷെദ് അവകാശപ്പെടുന്നു.
ഇസ്രയേൽ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബഹിരാകാശ ഡയറക്‌ടറേറ്റിന്റെ മുൻ മേധാവി ഹെയിം ഇഷെദ് നൽകിയ അഭിമുഖമാണ് ഇപ്പോൾ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ഇസ്രയേൽ പത്രമായ യെദിയത്ത് അഹാരോനോട്ടിൽ വന്ന അഭിമുഖം ഹീബ്രു ഭാഷയിലാണ് പ്രസിദ്ധീകരിച്ചിരുന്നത്. ഈ അഭിമുഖം ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തി ചൊവ്വാഴ്‌ചയാണ് ജെറുസലേം പോസ്‌റ്റ് പുറത്തു വിട്ടത്.
“അന്യഗ്രഹ ജീവികളും മനുഷ്യരെക്കുറിച്ച് പഠിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പ്രപഞ്ചത്തിന്റെ അടിസ്‌ഥാന ഘടകങ്ങളെക്കുറിച്ചും അവർ അറിയാൻ ആഗ്രഹിക്കുന്നു. മനുഷ്യരും അന്യഗ്രഹജീവികളും തമ്മിൽ ഇക്കാര്യത്തിൽ സഹകരണത്തിന് കരാർ ഒപ്പിട്ടിട്ടുണ്ട്“.
“അന്യഗ്രഹ ജീവികളെക്കുറിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനും അറിയാം. കാര്യങ്ങൾ പുറത്തുവിടാൻ ട്രംപ് ഒരുങ്ങിയതാണ്. എന്നാൽ ജനങ്ങൾക്കിടയിൽ ‘കൂട്ടഭ്രാന്ത്’ ഉണ്ടായേക്കാമെന്ന സാഹചര്യം പ്രതിരോധിക്കാനായി വിവരം പുറത്തുവിടരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. മനുഷ്യകുലം ആ വാർത്ത സ്വീകരിക്കാൻ ഇപ്പോൾ തയാറായിട്ടില്ല“; ഹെയിം ഇഷെദ് അഭിമുഖത്തിൽ പറയുന്നു.
താന്‍ ഇപ്പോൾ പറഞ്ഞ കാര്യം അഞ്ച് വർഷങ്ങൾക്കു മുൻപാണ് പറഞ്ഞിരുന്നതെങ്കിൽ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചേനെ. ആളുകളിൽ മാറ്റം കണ്ടു തുടങ്ങിയതു കൊണ്ടാണ് ഇപ്പോൾ ഇതേക്കുറിച്ചു പുറത്തു പറയുന്നത്.’– ഇഷെദ് കൂട്ടിച്ചേർക്കുന്നു.
എന്നാൽ, ഇക്കാര്യങ്ങളോട് പ്രതികരിക്കാൻ വൈറ്റ് ഹൗസോ ഇസ്രയേൽ ഉദ്യോഗസ്‌ഥരോ തയാറായിട്ടില്ല. പെന്റഗൺ വക്‌താവ് സൂയി ഗൗ പ്രതികരിക്കാൻ വിസമ്മതിച്ചു. നാസയുടെ പ്രധാന ലക്ഷ്യം പ്രപഞ്ചത്തിനു പുറത്തു ജീവനുണ്ടോ എന്ന് അന്വേഷിക്കലാണെന്നും ഇതുവരെ അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചിട്ടില്ലെന്നും വക്‌താവ് അറിയിച്ചു.
അടുത്ത കാലത്തായി അന്താരാഷ്‌ട്ര ശാസ്‌ത്ര സമൂഹങ്ങൾക്കിടയിൽ അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട പഠനങ്ങളും വെളിപ്പെടുത്തലുകളും കൂടി വരുന്നതായാണ് കാണുന്നത്. മൂന്നു വർഷം മുൻപ് അയര്‍ലന്റ് തീരത്ത് ഒരു യുഎഫ്ഒ (അൺഐഡന്റിഫൈഡ് ഫ്ളൈയിങ് ഒബ്‌ജക്‌ട്) കണ്ടതായി ചില വ്യോമയാന പൈലറ്റുകള്‍ സാക്ഷ്യപ്പെടുത്തിയത് ഇതുവരെ ശാസ്‌ത്രലോകം നിഷേധിച്ചിട്ടില്ല. ഇത് കൂടാതെ 2017ൽ സൗരയൂഥത്തില്‍ എത്തിയ ഔമാമുവ എന്ന പാറകഷ്‌ണം അന്യഗ്രഹ പേടകമാണെന്നും അന്ന് വാദം ഉയർന്നിരുന്നു.
Most Read: ഗോവധ നിരോധനം പാസാക്കി കര്‍ണാടക; ലംഘിച്ചാല്‍ ഏഴ് വര്‍ഷം വരെ തടവ്