ടെഹ്‌റാൻ: ആണവ പരീക്ഷണങ്ങളിൽ അന്താരാഷ്‌ട്ര മേല്‍നോട്ടം അനുവദിക്കുമെന്ന് ഇറാന്‍ അറിയിച്ചതായി ഐക്യരാഷ്‌ട്ര സഭ (യുഎൻ). ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ചീഫ് റാഫേല്‍ ഗ്രോസിയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ഇറാന്റെ അനുമതി. മുന്ന് മാസത്തേക്ക് മേല്‍നോട്ടം അനുവദിക്കുമെന്നാണ് ഇറാന്റെ അറിയിപ്പിൽ പറയുന്നതെന്ന് യുഎൻ പറയുന്നു.
” ഞങ്ങള്‍ താൽക്കാലികമായി ഒരു ഉഭയകക്ഷി ധാരണയിൽ എത്തിയിട്ടുണ്ട്. ഇതനുസരിച്ച് അടുത്ത മൂന്ന് മാസത്തേക്ക് നിരീക്ഷണങ്ങള്‍ തുടരും,”- ഗ്രോസി പറഞ്ഞു.
ആണവശാസ്‌ത്രജ്‌ഞന്‍ ഫക്രീസാദെയുടെ കൊലപാതകത്തിന് പിന്നാലെയാണ് ആണവ പരീക്ഷണങ്ങളില്‍ അന്താരാഷ്‌ട്ര മേല്‍നോട്ടം അനുവദിക്കില്ല എന്ന് ഇറാന്‍ നിലപാട് എടുത്തത്. ഇറാന്റെ ഈ പ്രഖ്യാപനം വലിയ ആശങ്കക്ക് ഇടയാക്കുകയും ചെയ്‌തിരുന്നു.
അതേസമയം, ഡൊണാൾഡ് ട്രംപിന്റെ ഭരണ കാലത്ത് ഏകപക്ഷീയമായി പിൻമാറിയ 2015ലെ ആണവകരാറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇറാനുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് അമേരിക്ക കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്.
ആണവ കരാറില്‍ ഉള്‍പ്പെട്ട യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് കരാറിലേക്ക് തിരിച്ചെത്താനുള്ള പ്രസിഡണ്ട് ജോ ബൈഡന്റെ തീരുമാനത്തെ കുറിച്ച് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കണ്‍ പറഞ്ഞത്.
ആണവ കരാര്‍ പൂർണമായും പാലിക്കാന്‍ ഇറാന്‍ തയ്യാറാണെങ്കില്‍ കരാറിലേക്ക് മടങ്ങിയെത്താന്‍ അമേരിക്ക ഒരുക്കമാണ് എന്നാണ് ബ്ളിങ്കണ്‍ അറിയിച്ചത്.
Also Read: ആമസോണിന്റെ ഹരജി; ഫ്യൂചർ ഗ്രൂപ്പിന് സുപ്രീം കോടതിയുടെ നോട്ടീസ്