മോസ്‌കോ: റഷ്യയിലെ കസാനിൽ സ്‌കൂളിന് നേരെ ആക്രമണം. അജ്‌ഞാതരായ രണ്ട് പേർ നടത്തിയ വെടിവെപ്പിൽ 13 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പ്രാദേശിക ഏജൻസി റിപ്പോർട് ചെയ്യുന്നു. 17 വയസുള്ള ഒരു ആൺകുട്ടിയെ പോലീസ് സംഭവ സ്‌ഥലത്ത് നിന്ന് അറസ്‌റ്റ് ചെയ്‌തിട്ടുണ്ടെന്നും സ്‌കൂളിൽ പൊട്ടിത്തെറി ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.
കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന രണ്ടാമത്തെ അക്രമി മരണപ്പെട്ടതായും മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. മരിച്ചവരില്‍ അധികവും കുട്ടികളാണ്. ഒരു അധ്യാപികയും കൊല്ലപ്പെട്ടു. വെടിയുതിർക്കുന്ന ശബ്‌ദം കേട്ട് കുട്ടികള്‍ സ്‌കൂളിലെ ജനാലയിലൂടെ പുറത്തേക്ക് ചാടുന്ന ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജനലിലൂടെ ചാടിയ രണ്ട് വിദ്യാർഥികൾ മരിച്ചെന്നുമാണ് വിവരം. അധികൃതര്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Also Read: ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിനൊപ്പം ട്വിറ്ററും; 110 കോടി സംഭാവന ചെയ്‌തു