ന്യൂഡെൽഹി: ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയായി ട്വിറ്ററും. 15 മില്യൺ യുഎസ് ഡോളർ (ഏകദേശം 110 കോടി രൂപ) ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മൂന്ന് എൻജിഒകൾക്ക് കൈമാറി. കെയർ ഇന്റർനാഷണൽ, എയ്‌ഡ് ഇന്ത്യ, സേവാ ഇന്റർനാഷണൽ യുഎസ്എ എന്നീ മൂന്ന് സർക്കാരിതര സംഘടനകൾക്ക് ഈ തുക സംഭാവന ചെയ്‌തതായി ട്വിറ്റർ സിഇഒ ജാക്ക് ഡോർസെ ട്വീറ്റ് ചെയ്‌തു. കെയറിന് 10 മില്യൺ ഡോളർ നൽകിയപ്പോൾ എയ്‌ഡ് ഇന്ത്യക്കും സേവാ ഇന്റർനാഷണൽ യുഎസ്എക്കും 2.5 മില്യൺ ഡോളർ വീതമാണ് ലഭിച്ചത്.
ഇന്ത്യയിൽ പിടിമുറുക്കുന്ന കോവിഡ് രണ്ടാം തരംഗത്തെ നേരിടാൻ സഹായിക്കുന്നതിന് ‘കെയർ’ നടത്തുന്ന അടിയന്തര ഇടപെടലുകൾക്ക് തങ്ങൾ നൽകുന്ന 10 മില്യൺ യുഎസ് ഡോളർ ഊർജം പകരട്ടെയെന്ന് ട്വിറ്റർ പറഞ്ഞു.
ഹിന്ദു വിശ്വാസത്തിൽ അധിഷ്‌ഠിതമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ സേവാ ഇന്റർനാഷണൽ നടത്തുന്ന കോവിഡ് പോരാട്ടത്തിൽ, ജീവൻ രക്ഷാ ഉപകരണങ്ങളായ ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ, വെന്റിലേറ്ററുകൾ തുടങ്ങിയവ വാങ്ങുന്നതിനാവും ഈ തുക വിനിയോഗിക്കുക. സംഘടനയുടെ ‘ഹെൽപ് ഇന്ത്യ ഡിഫീറ്റ് കോവിഡ്-19’ എന്ന ക്യാംപയിന്റെ ഭാഗമായാണ് ട്വിറ്റർ തുക നൽകുന്നത്.
അതേസമയം, സുസ്‌ഥിരവും നീതിപൂർവകവുമായ വികസനം പ്രോൽസാഹിപ്പിക്കുന്ന ഒരു സന്നദ്ധ പ്രസ്‌ഥാനമാണ് അസോസിയേഷൻ ഫോർ ഇന്ത്യ ഡവലപ്മെന്റ് (എയ്‌ഡ്). വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, ഉപജീവനമാർഗം, പരിസ്‌ഥിതി, മനുഷ്യാവകാശം എന്നീ മേഖലകലിലുള്ള ഇന്ത്യയിലെ താഴേത്തട്ടിലെ സംഘടനകളുമായി പങ്കു ചേർന്ന് പ്രവർത്തിക്കുന്ന പ്രസ്‌ഥാനമാണ് എയ്‌ഡ് എന്നും ട്വിറ്റർ പറഞ്ഞു.
എയ്‌ഡിന് നൽകുന്ന തുക, സമൂഹത്തിലെ താഴെ തട്ടിലുള്ള ജനങ്ങൾക്കിടയിൽ കോവിഡ് വ്യാപനം തടയുന്നതിനും ചികിൽസക്കും ജീവൻ രക്ഷാ ഉപകരണങ്ങൾ വാങ്ങുന്നതിനും ലോക്ക്ഡൗൺ സമയത്തെ പ്രയാസങ്ങൾ അതിജീവിക്കുന്നതിനും മറ്റും ഉപയോഗിക്കാമെന്നും ട്വിറ്റർ വ്യക്‌തമാക്കി.
Also Read: കോവിഡ് ചികിൽസയ്‌ക്ക് ചാണകം; പ്രതിഷേധവുമായി ആരോഗ്യ വിദഗ്‌ധർ