കൊടുങ്ങല്ലൂർ: തൃശൂർ മതിലകം മയിൽമൂലയിൽ ദേശീയ പാതയോട് ചേർന്ന് തനിച്ച് താമസിക്കുന്ന വൃദ്ധദമ്പതികൾക്ക് നേരെ ആക്രമണം. മത്തിൽമൂല സ്രാമ്പിക്കൽ ഹമീദ് (82), ഭാര്യ സുബൈദ (75) എന്നിവരാണ് ആക്രമത്തിന് ഇരയായത്. സുബൈദയുടെ നാക്ക് മുറിച്ചെടുക്കാനും ശ്രമം നടന്നു. ഇവരുടെ രണ്ട് പല്ലുകൾ നഷ്‌ടപ്പെട്ടിട്ടുണ്ട്. തലയിൽ പലയിടങ്ങളിലും കുത്തി മുറിവേൽപ്പിച്ചിട്ടുണ്ട്. സാരമായി പരിക്കേറ്റ ഇരുവരെയും കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്‌ച പുലർച്ചെ 2.30ഓടെയാണ് സംഭവം.
ആക്രമത്തിന് പിന്നിൽ മോഷണ ശ്രമമാണെന്നാണ് പോലീസ് സംശയിക്കുന്നത്. എങ്കിലും മറ്റു കാരണങ്ങൾ ഉണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ആക്രമണത്തിന് മുൻപായി കുറ്റവാളികൾ വീടിനോട് ചേർന്ന് പുറത്തുള്ള മുറിയിൽ കയറികൂടിയിരുന്നു എന്നാണ് കരുതുന്നത്. അക്രമത്തിന് മുൻപ് ഇവർ വീടിന്റെ വാതിലിൽ മുട്ടിവിളിച്ചു. വാതിൽ തുറന്നതും ആദ്യം ഗൃഹനാഥനെ ആക്രമിച്ചു. ചവിട്ടേറ്റ ഭർത്താവ് നിലത്ത് വീഴുന്നത് കണ്ട സുബൈദ ഒച്ചവെച്ചതോടെ ആക്രമികൾ കൈയിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് അവരുടെ നാവ് മുറിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. പിടിവലിക്കിടെ സുബൈദയുടെ രണ്ട് പല്ലുകൾ പൊഴിഞ്ഞു.
നിലവിളി കേട്ട് സമീപവാസികൾ ഓടികൂടിയതോടെ ആക്രമികൾ പിൻവാതിൽ വഴി രക്ഷപ്പെടുകയായിരുന്നു. സംഭവം അറിഞ്ഞ ഉടനെ പോലീസ് സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഏറെകാലം പ്രവാസിയായിരുന്ന ഹമീദ് ഇപ്പോൾ വീടിനോട് ചേർന്ന് പൊടിമില്ല് നടത്തിവരികയാണ്.
Read also: ജില്ലയിൽ കേസുകളിൽപെട്ട് കിടന്നിരുന്ന വാഹനങ്ങൾ ലേലം ചെയ്‌തു; ലഭിച്ചത് കോടികൾ