തിരുവനന്തപുരം: ലോ കോളേജിൽ കെഎസ്‌യു വനിതാ നേതാവിനെ എസ്‌എഫ്‌ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ നടപടികൾ വൈകുന്നതായി ആക്ഷേപം. സംഭവം നടന്ന് രണ്ട് ദിവസം പിന്നിടുമ്പോഴും പ്രതികളെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടില്ല. നടപടി വൈകിയാൽ മന്ത്രിമാരെ വഴിയിൽ തടയുമെന്ന് യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി. എന്നാൽ, പെൺകുട്ടികളെ കവചമാക്കി കെഎസ്‌യുവാണ് അക്രമം അഴിച്ചുവിട്ടതെന്നാണ് എസ്‌എഫ്‌ഐ പ്രവർത്തകരുടെ ആരോപണം.
യൂണിയൻ ഉൽഘാടന ദിവസം രാത്രിയിലാണ് കെഎസ്‌യു പ്രവർത്തകർ ഏറ്റുമുട്ടിയത്. സംഭവത്തില്‍ കെഎസ്‍യു യൂണിറ്റ് പ്രസിഡണ്ടും വനിതാ നേതാവുമായ സഫ്‌ന അടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. യൂണിയന്‍ ഉൽഘാടനത്തിനിടെ ഉണ്ടായ വാക്ക് തര്‍ക്കം പിന്നീട് കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. നേരത്തെ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് സംഭവം നടന്നതെന്നാണ് സൂചന.
കെഎസ്‌യു പ്രവർത്തക സഫ്‌നയെ എസ്‌എഫ്‌ഐ പ്രവർത്തകർ നിലത്തിട്ട് വലിച്ചിഴച്ചു. സംഘർഷത്തിൽ ഇരുകൂട്ടരുടെയും പരാതിയിൽ മ്യൂസിയം പോലീസ് കേസെടുത്തിരുന്നു. കെഎസ്‌യുവിന്റെ പരാതിയിൽ 12 എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. എസ്‌എഫ്‌ഐയുടെ പരാതിയിൽ എട്ട് കെഎസ്‌യു പ്രവർത്തകർക്കെതിരെയും കേസ് രജിസ്‌റ്റർ ചെയ്‌തു. പക്ഷേ ഇതുവരെ ആരുടേയും അറസ്‌റ്റ് രേഖപ്പെടുത്തിയിട്ടില്ല.
എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്നാണ് കെഎസ്‌യുവിന്റെ ആരോപണം. സഫ്‌നയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വകുപ്പിൽ മാറ്റം വരുത്തിയെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും ഇതേവരെ കോടതിയിൽ റിപ്പോർട് നൽകിയിട്ടില്ലെന്ന് കെഎസ്‌യു ആരോപിക്കുന്നു. കോളേജിലെ സംഘർഷത്തിന് ശേഷം കെഎസ്‌യു പ്രവർത്തകർ താമസിക്കുന്ന വീട്ടിൽ കയറിയും എസ്‌എഫ്‌ഐ പ്രവർത്തകർ ആക്രമിച്ചിരുന്നു.
Most Read: സെക്രട്ടറിയേറ്റിന് മുന്നിൽ തലമുണ്ഡനം ചെയ്‌ത് പിഎസ്‌സി ഉദ്യോഗാർഥി