പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ വിധി പറയൽ മാറ്റി. ഏപ്രിൽ നാലിന് കേസിൽ വിധി പറയും. മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ കോടതിയാണ് വിധി പറയുക. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി മുക്കാലിയില്‍ ആദിവാസി യുവാവായ മധു ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെടുന്നത്.
സംഭവം നടന്ന് അഞ്ചു വർഷത്തിന് ശേഷമാണ് കേസിന്റെ വാദം പൂർത്തിയായത്. 11 മാസം നീണ്ട സാക്ഷി വിസ്‌താരത്തിന് ശേഷമാണ് കേസ് വിധി പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്. ഈ മാസം 11ന് ആണ് അന്തിമവാദം പൂർത്തിയായത്. കേസിൽ ആകെ 16 പ്രതികളാണ് ഉള്ളത്. മൂവായിരത്തിലധികം പേജുള്ള കുറ്റപത്രത്തിൽ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ മധുവിന്റെ ബന്ധുക്കൾ ഉൾപ്പടെ 24 സാക്ഷികൾ വിചാരണക്കിടെ കോടതിയിൽ കൂറുമാറിയിരുന്നു.
77 പേരാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്. കൂറുമാറിയ വനംവകുപ്പിലെ താൽക്കാലിക ജീവനക്കാരായ നാലുപേരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. ഈ മാസം 11ന് കേസിന്റെ അന്തിമ വാദം പൂർത്തിയായിരുന്നു. 18ന് വിധി പറയും എന്നായിരുന്നു കോടതി അറിയിച്ചിരുന്നത്. എന്നാൽ സാങ്കേതിക തടസങ്ങളാൽ വിധി പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
അരിയും മറ്റു പലചരക്ക് സാധനങ്ങളും മോഷ്‌ടിച്ചെന്ന് ആരോപിച്ചാണ് പ്രതികൾ മധുവിനെ പിടിച്ചുകെട്ടി കൊണ്ടുവന്നു മർദ്ദിച്ചത്. ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റെ ശരീരത്തിൽ 45ലേറെ മുറിവുകൾ ഉണ്ടായിരുന്നു. തലക്കേറ്റ ക്ഷതവും ആന്തരിക രക്‌തസ്രാവവുമാണ് മരണകാരണമെന്നാണ് മധുവിന്റെ പോസ്‌റ്റുമോട്ടം റിപ്പോർട്ടിൽ പറയുന്നത്. ഹുസൈൻ ആണ് കേസിലെ ഒന്നാം പ്രതി. മരയ്‌ക്കാർ, ഷംസുദ്ദീൻ എന്നിവർ രണ്ടും മൂന്നും പ്രതികളാണ്.
Most Read: ഇടുക്കിയിലെ ജനകീയ ഹർത്താൽ; മൂന്ന് പഞ്ചായത്തുകളെ ഒഴിവാക്കി