തിരുവനന്തപുരം: കേരളത്തിനെ ഇന്ത്യയിലെ ഏറ്റവും മികച്ച ഭക്ഷ്യ സൗഹൃദ സംസ്‌ഥാനമാക്കി മാറ്റാനുള്ള ആരോഗ്യവകുപ്പിന്റെ ശ്രമത്തിലേക്ക് പുതിയ കാൽവെപ്പ്. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ വകുപ്പിൽ നടന്നുവരുന്ന പരിഷ്‌കാരങ്ങളുടെ പുതിയ നീക്കമാണ് വെബ്‌സൈറ്റ് വഴി പൊതുജനങ്ങൾക്ക് പരാതി സമർപ്പിക്കാനുള്ള സംവിധാനം.
ഭക്ഷ്യശാലകളെ സംബന്ധിച്ച്, പൊതുജനങ്ങൾക്ക് ഫോട്ടോയും വീഡിയോയും ഉൾപ്പടെ പരാതി സമർപ്പിക്കാനുള്ള ഓൺലൈൻ സംവിധാനമാണ് പുതുതായി നിലവിൽ വന്നിരിക്കുന്നത്. സമർപ്പിച്ച പരാതികളിലെ നടപടികളുടെ അവസ്‌ഥയും ഈ ഓൺലൈൻ സംവിധാനം വഴി പരാതിക്കാരന് അറിയാൻ കഴിയും.
പരാതി നൽകുന്ന വ്യക്‌തിക്ക് സ്വകാര്യത സംരക്ഷിക്കാനുള്ള ഒപ്‌ഷനും നൽകിയിട്ടുണ്ട്. പരാതി നൽകുന്ന വ്യക്‌തിക്ക് തന്റെ ഐഡന്റിറ്റി സ്വകാര്യമായി സൂക്ഷിക്കണമെങ്കിൽ ‘Do you want to reveal your identity?’ എന്ന ചോദ്യത്തിന് നേരെയുള്ള ബട്ടൺ ഉപയോഗിച്ച് വ്യക്‌തിയുടെ സ്വകാര്യത സംരക്ഷിക്കാം.
വ്യാജപരാതികളും വ്യക്‌തി വിരോധത്തിനെ അടിസ്‌ഥാനമാക്കിയോ മറ്റോ വരുന്ന പരാതികളും പരമാവധി ഒഴിവാക്കാൻ, പരാതി നൽകുന്ന വ്യക്‌തിയുടെ മൊബൈൽ നമ്പർ ‘ഒടിപി’ വഴി വെരിഫൈ ചെയ്യുന്ന രീതിയിലാണ് വെബ്‌സൈറ്റ് പ്രവർത്തിക്കുന്നത്.
പരമാവധി കുറഞ്ഞ ഫയൽ സൈസുള്ള വീഡിയോ ഫയലുകളും ഫോട്ടോകളും ഉൾപ്പടെവേണം പരാതി സമർപ്പിക്കാൻ. ഇവിടെ ക്ളിക് ചെയ്‌താൽ പരാതി സമർപ്പിക്കേണ്ട സംസ്‌ഥാന സർക്കാരിന്റെ വെബ്‌സൈറ്റിലേക്ക് പ്രവേശിക്കാം.
അതേസമയം, ഏപ്രിൽ ഒന്ന് മുതൽ ഹെൽത്ത് കാർഡ് ഇല്ലാത്ത സ്‌ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കൂടുതൽ മെച്ചപ്പെട്ട ആരോഗ്യ ജീവിതത്തിനും കേരളത്തിനെ മികച്ച ഭക്ഷ്യ സൗഹൃദ സംസ്‌ഥാനമാക്കി മാറ്റാനുള്ള ശ്രമത്തിനും എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്നും മന്ത്രി വീണാ ജോർജ് അഭ്യർഥിച്ചു.
Most Read: 2023 ഏപ്രിൽ ഒന്ന് മുതൽ മരുന്നുകളുടെ വില കുത്തനെ ഉയരും