പാലക്കാട്: അട്ടപ്പാടിയിൽ നന്ദകിഷോർ കൊല്ലപ്പെട്ടത് തലയ്‌ക്കേറ്റ അടി മൂലമെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലെ നിഗമനം. നന്ദകിഷോറിന്റെ ശരീരമാകെ മർദ്ദനമേറ്റ മുറിപ്പാടുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ദിവസം പുലർച്ചെയാണ് കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ (22) അട്ടപ്പാടിയിൽ മർദ്ദനമേറ്റ് മരിച്ചത്. നന്ദകിഷോറിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തും കണ്ണൂർ സ്വദേശിയുമായ വിനായകൻ ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. കേസിൽ ഇതുവരെ ആറുപേർ അറസ്‌റ്റിലായിട്ടുണ്ട്.
വിപിൻ പ്രസാദ് (സുരേഷ് ബാബു), ചെർപ്പുളശേരി സ്വദേശി നാഫി (24) എന്ന ഹസൻ, മാരി (23) എന്ന കാളി മുത്തു, രാജീവ് ഭൂതിവഴി (22) എന്ന രംഗനാഥൻ, അഷറഫ്, സുനിൽ എന്നിവരാണ് പിടിയിലായത്.
തോക്ക് കച്ചവടവുമായി ബന്ധപ്പെട്ട ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. കണ്ണൂരിൽ നിന്ന് കിളികളെ കൊല്ലുന്ന തോക്ക് എത്തിച്ചു നൽകാമെന്ന് പറഞ്ഞ് നന്ദകിഷോറും കൂട്ടുകാരന്‍ വിനായകനും പ്രതികളിൽ നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാൽ നിശ്‌ചിത സമയം കഴിഞ്ഞും തോക്ക് എത്തിച്ച് കൊടുത്തില്ല. പണം തിരികെ ചോദിച്ചെങ്കിലും നൽകിയില്ല. ഇതാണ് തർക്കത്തിന് കാരണമെന്ന് പോലീസ് പറയുന്നത്.
Most Read: ഗൂഢാലോചനയില്ല; പിസി ജോർജിനെതിരായ ആരോപണത്തിൽ ഉറച്ച് പരാതിക്കാരി