പാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയിൽ മൂന്ന് പ്‌ളാസ്‌റ്റിക്ക് ചാക്കുകളിലായി ഉപേക്ഷിച്ച നിലയിൽ അമ്മയുടെയും കുഞ്ഞിന്റെയും ശരീരഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. പശ്‌ചിമബംഗാൾ സ്വദേശി പ്രവോദ് ദാസ് ആണ് പിടിയിലായത്.
പശ്‌ചിമബംഗാളിലെ അലിപ്വദാർ ഗ്രാമത്തിൽ നിന്നാണ് അവിടുത്തെ പോലീസിന്റെ സഹായത്തോടെ എസ്‌ഐ ഹർഷാദിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. പ്രതിയുടെ ഗ്രാമത്തിൽ തന്നെയുള്ള പ്രോണിത (35), മകൾ ജോഹിത (4) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്‌തമാക്കി.
കൊല്ലപ്പെട്ട സ്‌ത്രീ തന്റെ ഭാര്യയല്ലെന്നും പ്രതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. രണ്ടുമാണ് മുമ്പാണ് ഇരുവരും പരിചയത്തിലാകുന്നത്. ഈ പരിചയം വെച്ചാണ് പ്രവോദിന്റെ കൂടെ യുവതി ജോലിക്കായി അട്ടപ്പാടിയിലേക്ക് വന്നത്. കൊലപാതകത്തിന്റെ കാരണം വ്യക്‌തമായിട്ടില്ല. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
പുതൂർ ചീരക്കടവിൽ ഒഴുകിവന്ന് പുഴയോരത്ത് തങ്ങിക്കിടക്കുന്ന നിലയിൽ മൂന്ന് ചാക്കുകളാണ് പ്രദേശത്ത് കാലികളെ മേയ്‌ക്കാനെത്തിയവർ ഞായറാഴ്‌ച ഉച്ചയോടെ കണ്ടത്. ആദ്യ ചാക്ക് തുറന്നപ്പോൾ അതിൽ ശരീരഭാഗങ്ങളാണെന്ന് അറിഞ്ഞതോടെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പോലീസും ഫൊറൻസിക് വിഭാഗവും നടത്തിയ പരിശോധനയിലാണ് ഒരു ചാക്കിൽ യുവതിയുടെയും കുട്ടിയുടെയും മുറിച്ചുമാറ്റിയ തലകൾ കണ്ടെത്തിയത്. 50 മീറ്റർ ദൂരെ മറ്റൊരു ചാക്കിൽ നിന്ന് പെൺകുട്ടിയുടെ ശരീരഭാഗങ്ങൾ ലഭിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് അരക്കിലോമീറ്ററോളം അകലെ ചാക്കിൽ യുവതിയുടെ ഉടൽ കണ്ടെത്തിയത്.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി



































