മിഠായി തെരുവിൽ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാൻ ശ്രമം; പ്രതിഷേധം ശക്‌തം

By News Desk, Malabar News
sm street protest
Ajwa Travels

കോഴിക്കോട്: മിഠായി തെരുവിൽ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനെതിരെ ശക്‌തമായ പ്രതിഷേധവുമായി വ്യാപാരികൾ. ലൈസൻസുള്ള 102 വഴിയോര കച്ചവടക്കാരാണ് ഇവിടെയുള്ളത്. ഇവരുടെ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഇന്ന് മിഠായി തെരുവിലെ വഴിയോര കടകൾ തുറന്ന് പ്രവർത്തിക്കരുതെന്ന് കച്ചവടക്കാർക്ക് പോലീസ് നിർദ്ദേശം നൽകിയിരുന്നു. വഴിയോരത്ത് കച്ചവടം നടത്തിയാൽ കേസെടുക്കുമെന്നും കടകൾ ഒഴിപ്പിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണൽ എവി ജോർജ് കർശന മുന്നറിയിപ്പാണ് നൽകിയിരുന്നത്. എന്നാൽ, ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് കടകൾ തുറക്കാനായിരുന്നു കച്ചവടക്കാരുടെ തീരുമാനം.

സ്‌റ്റാളുകൾ തുറന്ന് രാവിലെ തന്നെ ഇവർ കച്ചവടം ആരംഭിച്ചിരുന്നു. പിന്നാലെ, പോലീസെത്തി തടയുകയായിരുന്നു. ഒരു കാരണവശാലും കച്ചവടം അനുവദിക്കില്ലെന്ന് പോലീസ് പറഞ്ഞതോടെയാണ് പ്രതിഷേധമുണ്ടായത്. മേശകളും മറ്റും നീക്കാൻ പോലീസ് ശ്രമം നടത്തിയെങ്കിലും സംഘടനാ നേതാക്കൾ തടഞ്ഞു. സിഐടി ഉൾപ്പടെയുള്ള സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

കോവിഡ് കാരണം സാമ്പത്തിക പ്രതിസന്ധിയിലാണെന്നും മറ്റ് സ്‌ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകുമ്പോൾ തങ്ങളോട് മാത്രം ഭരണകൂടം എന്തുകൊണ്ടാണ് അനീതി കാണിക്കുന്നതെന്നുമാണ് വഴിയോര കച്ചവടക്കാരുടെ ചോദ്യം. പട്ടിണിയിലേക്ക് പോകുന്ന ഒരു അവസ്‌ഥയുള്ളതിനാൽ ലോക്ക്‌ഡൗൺ ഇളവുള്ള ദിവസങ്ങളിൽ എങ്കിലും കച്ചവടം ചെയ്യാൻ അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

പോലീസ് സ്‌ഥലത്ത്‌ നിലയുറപ്പിച്ചിട്ടുണ്ട്. നിർദ്ദേശങ്ങൾ മറികടന്ന് കച്ചവടം നടത്താനാണ് തീരുമാനമെങ്കിൽ കച്ചവടക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന നിലപാടിലാണ് പോലീസ്.

Also Read: കരുവന്നൂർ സഹകരണ ബാങ്കിൽ 100 കോടിയുടെ തട്ടിപ്പ്; ഭരണസമിതി പിരിച്ചു വിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE