കോഴിക്കോട്: പട്ടർപാലം എലിയോറമല സംരക്ഷണ സമിതി വൈസ് ചെയർമാനും ബിജെപി പ്രവർത്തകനുമായ കെകെ ഷാജിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്‌റ്റിൽ. കുറ്റിക്കാട്ടൂർ ആനക്കുഴിക്കര കിഴക്കേമായങ്ങോട്ട് അൻസാർ (35) ആണ് അറസ്‌റ്റിൽ ആയത്. കോഴിക്കോട് മെഡിക്കൽ കോളേജ് അസി. കമ്മീഷണർ കെ സുദർശന്റെ നിർദ്ദേശപ്രകാരം ചേവായൂർ ഇൻസ്‌പെക്‌ടർ ചന്ദ്രമോഹന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്.
2019 ഒക്‌ടോബർ 12ന് ആണ് കേസിനാസ്‌പദമായ സംഭവം. ഓട്ടോറിക്ഷാ ഡ്രൈവറാണ് ഷാജി. പട്ടർപാലത്ത് നിന്നും യാത്രക്കാരനെന്ന വ്യാജേന അൻസാർ, ഷാജിയുടെ ഓട്ടോയിൽ കയറി പറമ്പിൽ ബസാറിനടുത്തുള്ള തയ്യിൽ താഴം എന്ന സ്‌ഥലത്ത് വെച്ച് ഓട്ടോ ഇറങ്ങി ഇടിക്കട്ട കൊണ്ട് മുഖത്തിടിക്കുകയായിരുന്നു. മറിഞ്ഞുവീണ ഷാജിയെ ബൈക്കിൽ പിൻതുടർന്ന മറ്റ് രണ്ട് പ്രതികൾ വെട്ടി പരിക്കേൽപ്പിച്ചു. ഗുരുതരമായി വെട്ടേറ്റ ഷാജി മാസങ്ങളോളം അത്യാസന്നനിലയിൽ ചികിൽസയിൽ ആയിരുന്നു.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജില്ലാ പോലീസ് മേധാവി നോർത്ത് അസി. കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു.
സംഭവത്തിൽ മായനാട് സ്വദേശി അബ്‌ദുള്ള, അബ്‌ദുൾ അസീസ് എന്നിവർ കഴിഞ്ഞ വർഷം അറസ്‌റ്റിൽ ആയിരുന്നു. കൊലപാതകത്തിന് ശേഷം ഒളിവിൽപോയ അൻസാറിനായി ഊർജിത അന്വേഷണമാണ് പോലീസ് നടത്തിയത്. ഇപ്പോൾ അറസ്‌റ്റിലായ അൻസാർ പോപ്പുലർ ഫ്രണ്ടിന്റെ ഫിറ്റ്നസ് ക്‌ളാസ് എന്നപേരിൽ നടത്തുന്ന അയോധനകല പരിശീലനത്തിന്റെ മുഖ്യ പരിശീലകനും ഫ്രീഡം പരേഡിന്റെ ജില്ലയിലെ തന്നെ മുൻനിര സംഘാടകനുമാണെന്ന് പോലീസ് പറഞ്ഞു.
2019 ജൂലായ് മാസത്തിൽ ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ പങ്കെടുത്ത എലിയാറമല സംരക്ഷണ സമിതിയുടെ പൊതുയോഗത്തിനിടെ നടന്ന സംഘർഷത്തെ തുടർന്നാണ് സമിതിയുടെ സജീവ പ്രവർത്തകനായ ഷാജിയെ വകവരുത്താൻ പദ്ധതിയിട്ടത്. ജില്ലാ നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ ഗൂഢാലോചനയുടെ അടിസ്‌ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കിയത്.
ലക്ഷക്കണക്കിന് ഫോൺകോളുകളും, ആയിരത്തോളം വാഹനങ്ങളും, അഞ്ഞൂറോളം വ്യക്‌തികളെ ചോദ്യം ചെയ്‌തും കൃത്യമായ അന്വേഷണത്തിലൂടെയാണ് പ്രതികളിലേക്കെത്തിയത്. പ്രതിയെ ഓട്ടോ വിളിച്ച പട്ടർപാലത്തെത്തിച്ചും, സംഭവസ്‌ഥലമായ പറമ്പിൽബസാറിനടുത്തുള്ള തയ്യിൽതാഴത്തെത്തിച്ചും തെളിവെടുപ്പ് നടത്തി. കൂടുതൽ തെളിവെടുപ്പ് നടത്തുന്നതിനും ആയുധങ്ങൾ കണ്ടെത്തുന്നതിനും പ്രത്യേക അന്വേഷണ സംഘം പ്രതിയെ കസ്‌റ്റഡിയിൽ വാങ്ങും.
അതേസമയം, പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചവരെ കുറിച്ച് ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. അവരെകുറിച്ച് അന്വേഷണം ആരംഭിച്ചു.
Most Read: കേളകത്ത് യുവാവിന് കുത്തേറ്റ സംഭവം; പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ്