കോഴിക്കോട്: കുന്ദമംഗലത്ത് പന്ത്രണ്ടുകാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവ് വിദേശത്തേക്ക് കടന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, പോലീസ് ഇക്കാര്യത്തിൽ ഒത്തുകളിക്കുകയാണോ എന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ സംശയം. പ്രതിയെ തിരിച്ചെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി പോലീസ് അറിയിച്ചു.
അശ്‌ളീല വീഡിയോ കാണിച്ച് മകളെ പിതാവ് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. പലതവണ സ്വകാര്യഭാഗങ്ങളിൽ കടന്നുപിടിച്ചുവെന്നും പരാതിയിൽ പറയുന്നു. പുറത്തുപറഞ്ഞാൽ ഉമ്മയെയും ഇളയ സഹോദരിയെയും കൊല്ലുമെന്നായിരുന്നു ഭീഷണി. അതിനാൽ വിവരം ആരും പുറത്തറിഞ്ഞില്ല. ഒടുവിൽ പഠനത്തിൽ പിന്നോക്കം പോയപ്പോഴാണ് അധ്യാപകർ കുട്ടിയെ ശ്രദ്ധിക്കുന്നതും വിവരം പുറത്തായതും.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോഴാണ് പ്രതി വിദേശത്തേക്ക് കടന്നത്. ഇക്കാര്യം പലതവണ കുന്ദമംഗലം പോലീസിന്റെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും മുഖവിലയ്‌ക്ക് എടുത്തില്ല എന്നാണ് കുടുംബത്തിന്റെ ആക്ഷേപം. എന്നാൽ, അന്വേഷണം പുരോഗമിക്കുകയാണെന്നും വിസ റദ്ദാക്കി പ്രതിയെ തിരികെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും പോലീസ് വ്യക്‌തമാക്കി.
Also Read: ഗുജറാത്തിലെ കോടികളുടെ ലഹരിവേട്ട; കേസ് എൻഐഎ ഏറ്റെടുത്തു