ഇടുക്കി: കാമുകനൊപ്പം ജീവിക്കാൻ വേണ്ടി ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ പഞ്ചായത്ത് അംഗം അറസ്‌റ്റിൽ. ഇടുക്കി വണ്ടൻമേട് പഞ്ചായത്തിലെ എൽഡിഎഫ് അംഗം സൗമ്യ സുനിലാണ് പിടിയിലായത്. യുവതിക്ക് മയക്കുമരുന്ന് എത്തിച്ചു നൽകിയ എറണാകുളം സ്വദേശികളായ ഷെഫിൻ, ഷാനവാസ് എന്നിവരും അറസ്‌റ്റിലായി.
വിദേശ മലയാളിയായ വണ്ടൻമേട് സ്വദേശി വിനോദുമായി ചേർന്നാണ് സൗമ്യ കുറ്റകൃത്യത്തിന് പദ്ധതിയിട്ടതെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കാമുകൻ വിനോദുമായി ചർച്ച നടത്തിയ ശേഷം സൗമ്യ എംഡിഎംഎ സംഘടിപ്പിച്ച ശേഷം ഭർത്താവിന്റെ ബൈക്കിൽ ഒളിപ്പിച്ചു വെക്കുകയായിരുന്നു. തുടർന്ന് വിനോദ് വാഹനത്തിൽ മയക്കുമരുന്ന് കടത്താൻ ശ്രമം നടക്കുന്നതായി പോലീസിനെ വിവരം അറിയിച്ചു.
സിഐ നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് പിടികൂടി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് നിരപരാധിയാണെന്നും കള്ളക്കേസിൽ കുടുക്കാൻ ഭാര്യ ശ്രമിക്കുകയായിരുന്നെന്നും വ്യക്‌തമായത്. കഴിഞ്ഞ 18ന് ആണ് ഷെഫിൻ, ഷാനവാസ് എന്നിവർ വണ്ടൻമേട് ആമയേറിൽ വെച്ച് മയക്കുമരുന്ന് കൈമാറിയത്. ആദ്യം ഭർത്താവിനെ വാഹനം ഇടിച്ചു കൊലപ്പെടുത്താനായിരുന്നു സൗമ്യയും സംഘവും പദ്ധതിയിട്ടത്.
ഇതിന് വേണ്ടി എറണാകുളത്തെ ക്വട്ടേഷൻ സംഘത്തെ നിയോഗിക്കുകയും ചെയ്‌തു. എന്നാൽ, പോലീസ് പിടികൂടിയേക്കുമെന്ന ഭയത്തെ തുടർന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. തുടർന്നാണ് മയക്കുമരുന്ന് കേസിൽ കുടുക്കാൻ തീരുമാനിച്ചതെന്നും പോലീസ് പറഞ്ഞു.
Most Read: ഹിജാബ് നിരോധനം; വാദം പൂർത്തിയായി, വിധി പറയാൻ മാറ്റി