പാലക്കാട്: കോൺഗ്രസ് നേതാവ് എവി ഗോപിനാഥ് പാർട്ടി വിട്ടാൽ സ്വീകരിക്കാനുള്ള ചർച്ചകൾ സിപിഎം തുടങ്ങിയതായി സൂചന. ഡിസിസി പ്രസിഡണ്ട് സ്‌ഥാനത്തേക്ക് തന്നെ പരിഗണിക്കാത്തതില്‍ ഗോപിനാഥ് കടുത്ത അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു. നാളെ 11 മണിക്ക് ഗോപിനാഥ് വാർത്ത സമ്മേളനത്തിൽ തന്റെ നിലപാട് വ്യക്‌തമാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ തവണ ഗോപിനാഥ് വിമതസ്വരം ഉയർത്തിയപ്പോൾ തന്നെ അദ്ദേഹം മാന്യനായ രാഷ്‌ട്രീയക്കാരനാണെന്നും വന്നാൽ സ്വീകരിക്കുന്ന കാര്യം ചർച്ച ചെയ്യുമെന്നും സിപിഎം പറഞ്ഞിരുന്നു. എവി ഗോപിനാഥിനെ ഡിസിസി പ്രസിഡണ്ട് സ്‌ഥാനത്തേക്ക് പരിഗണിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും തങ്കപ്പനാണ് നറുക്ക് വീണത്.
ഗോപിനാഥ് അദ്ദേഹത്തിന്റെ അടുത്ത അനുയായികളുമായി നിലവിൽ ആശയവിനിമയം നടത്തി. ഗോപിനാഥ് കോൺഗ്രസ് വിട്ടാൽ വർഷങ്ങളായി കോൺഗ്രസ് ഭരിക്കുന്ന പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ പ്രസിഡണ്ടും വൈസ് പ്രസിഡണ്ടുമടക്കം 11 അംഗങ്ങൾ പാർട്ടി വിടുമെന്നും സൂചനയുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് എവി ഗോപിനാഥ് കോണ്‍ഗ്രസ് നേതൃത്വത്തോട് ഇടഞ്ഞു നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിയും കെ സുധാകരനും അനുനയിപ്പിച്ച ശേഷമാണ് ഗോപിനാഥ് തിരിച്ചുവന്നത്. ഉമ്മന്‍ചാണ്ടിക്കും കെ സുധാകരനും പ്രായമായില്ലേ, അതുകൊണ്ടാണ് ഇപ്പോൾ എല്ലാം മറന്നതെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസില്‍ ഉറച്ചു നില്‍ക്കുവോളം പാര്‍ട്ടി പറയുന്നത് കേള്‍ക്കും എന്ന നിലപാടായിരുന്നു ഗോപിനാഥിന്. 11 പഞ്ചായത്തംഗങ്ങള്‍ ഗോപിനാഥിനൊപ്പം നിന്ന സാഹചര്യത്തില്‍ ഡിസിസി അധ്യക്ഷ നിയമനത്തില്‍ കോണ്‍ഗ്രസ് നേതൃത്വം പ്രതിസന്ധിയിലാകും.
Also Read: സ്വാധീനമുണ്ടെങ്കിൽ പുതിയ പാർട്ടി ഉണ്ടാക്കട്ടെ; രാജ്‌മോഹന്‍ ഉണ്ണിത്താന്‍