തിരുവനന്തപുരം: ഡിസിസി പുന:സംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. ഹൈക്കമാൻഡിന്റെ തീരുമാനങ്ങളെ എതിര്‍ത്ത് പാര്‍ട്ടിയുടെ സംഘടനാ സംവിധാനം തകർക്കരുതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കോണ്‍ഗ്രസിന്റെ ഉന്നതരായ നേതാക്കളാണ്. എന്നാല്‍ ഹൈക്കമാൻഡിനെ എതിർത്താൽ അതിലൂടെ തകരുന്നത് കോണ്‍ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയുടെ ചരിത്രത്തില്‍ എല്ലാവരേയും തൃപ്‌തരാക്കിയ ഒരു പട്ടികയും ഇതുവരെ വന്നിട്ടില്ല. ഹൈക്കമാൻഡ് തീരുമാനങ്ങളെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍, അത്രയും സ്വാധീന ശക്‌തിയുണ്ടെങ്കില്‍ കേരള കോണ്‍ഗ്രസ് രൂപീകരിച്ച പോലെ പുതിയ പാര്‍ട്ടി ഉണ്ടാക്കി മുന്നണിയില്‍ സഹകരിച്ചു നില്‍ക്കട്ടെ. കോണ്‍ഗ്രസിന്റെ പിന്‍ബലമില്ലെങ്കില്‍ താനും ചെന്നിത്തലയുമൊക്കെ ഒന്നുമല്ലെന്നും ചുമരുണ്ടെങ്കിലേ ചിത്രം വരക്കാന്‍ കഴിയൂ എന്ന് എല്ലാവരും ഓര്‍ക്കണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തിയിരുന്നു. താനും സുധാകരനും മൂലയിൽ മാറിയിരുന്നു കൊടുത്ത ലിസ്‌റ്റ് അല്ല. എല്ലാവരെയും തൃപ്‌തിപ്പെടുത്തി ഒരു പട്ടിക ഉണ്ടാക്കാൻ ആകില്ല. താഴെത്തട്ടിൽ വരെ മാറി മാറി ചർച്ച നടത്തി. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും തരുന്ന ലിസ്‌റ്റ് കൊടുക്കാൻ ആണെങ്കിൽ പിന്നെ താൻ ഈ സ്‌ഥാനത്ത് എന്തിനാണെന്നും വിഡി സതീശൻ ചോദിച്ചു.
Read also: കർണാലിലെ പോലീസ് നടപടി; ന്യായീകരിച്ച് മനോഹര്‍ ലാല്‍ ഖട്ടാര്‍